ഇസ്ലാമാബാദ്: അമേരിക്ക വരെ എത്താൻ കഴിയുന്നതും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പാക്കിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു യുഎസ് രഹസ്യാന്വേഷണ ഏജൻസി. കഴിഞ്ഞ മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാക്കിസ്ഥാൻ സൈന്യം ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു.
5,500 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ദീർഘദൂര മിസൈലാണ് പാക്കിസ്ഥാൻ വികസിപ്പിക്കുന്നത്. ഇതുവഴി അമേരിക്കയുടെ ഇടപെടലുകളെ തടയുകയാണു ലക്ഷ്യം. ന്യൂക്ലിയർ പേലോഡുകൾ, തെർമോ ന്യൂക്ലിയർ വാർഹെഡുകൾ എന്നിവ എത്തിക്കാൻ കഴിയും വിധമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭൂഖണ്ഡാന്തര മിസൈലുകൾ വികസിപ്പിക്കുന്നതോടെ പാക്കിസ്ഥാനെ ഒരു ആണവ ഭീഷണിയായി കാണാൻ അമേരിക്കയെ നിർബന്ധിതമാക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഇത്തരം മിസൈലുകളുള്ളത്. ഭൂഖണ്ഡാന്തര മിസൈൽ ശേഷിയില്ലാത്ത ഒരേയൊരു ആണവരാജ്യമായിരുന്നു പാക്കിസ്ഥാൻ.