ന്യൂഡൽഹി: ഭരണഘടനയിൽ നിന്നും സോഷ്യലിസം മതേതരത്വം എന്നീ വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് വാദത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇവ രണ്ടും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദയാണെന്നും അവ ‘വ്രണ’ങ്ങളാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.
‘ശരിക്കും നോക്കുകയാണെങ്കിൽ, നിലവിലുള്ള വെല്ലുവിളികൾക്ക് നമ്മൾ ചിറക് മുളപ്പിക്കുകയാണ്. ഈ വാക്കുകൾ വ്രണങ്ങൾ എന്നപോലെയാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കുകൾ ഉൾപ്പെടുത്തിയത് അന്നത്തെ നേതാക്കളുടെ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യം ആയിരം വർഷങ്ങളായി ആർജിച്ചുവന്ന ജ്ഞാനത്തെയും മറ്റും തള്ളിക്കളയുന്നതാണ്. സനാതന ചൈതന്യത്തോടുള്ള നിന്ദയാണത്’; എന്ന് ജഗ്ദീപ് ധൻകർ പറഞ്ഞു.