വാഴമുട്ടം: മാർ ബഹനാൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ വാഴമുട്ടം സ്കൂൾ ജംഗ്ഷനിലുള്ള സെന്റ് മേരീസ് കുരിശടിയുടെ ഗ്ലാസ് ചില്ലുകൾ തകർത്ത നിലയിൽ.ഇന്നലെ പുലർച്ചെ 3.50നോടനുബന്ധിച്ചാണ് ഗ്ലാസുകൾ തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു.
ഓട്ടോറിക്ഷയിൽ എത്തിയവരാണ് ഗ്ലാസ് ആക്രമണം നടത്തിയത്. സിസിടിവിയിൽ ഓട്ടോറിക്ഷയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. ഇടവകയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം വാര്യാപുരം ഓർത്തഡോക്സ് ദേവാലയത്തിനു നേരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. വികാരി. ഫാ. ജോബിൻ പി. സജി, ട്രസ്റ്റി രാജ് ജോർജ്, സെക്രട്ടറി ഷാജി ജോർജ്, എന്നിവർ പ്രസംഗിച്ചു.
ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. എബി ടി. സാമുവേൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു തോമസ്, ഐവാൻ വകയാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.