കടനാട്: ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. പാലാ കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിലാണ് മലേറിയ സ്ഥിരീകരിച്ചത്. മലയോര മേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ വീട്ടമ്മയ്ക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയത്തെ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതർ സ്ഥലത്തെത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിംഗ് നടത്തി.
കടനാട് പിഎച്ച്സി, ഉള്ളനാട് സിഎച്ച്സി എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അൻപതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോനധയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പ്രദേശത്ത് ഫോഗിംഗും നടത്തി.
ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നാണ് ഇവർക്ക് പനിബാധ ഉണ്ടായതെന്നാണ് പറയുന്നത്.
ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും കൈതകൃഷിയും വ്യാപകമായുള്ള പ്രദേശമാണിവിടം. ഇത് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാക്കുന്നു.അടിയന്തര സാഹചര്യം മുൻനിർത്തി വീടുകളും പരിസരവും ശുചിയായി സൂക്ഷിക്കാനും കൊതുകു നിയന്ത്രണത്തിന് റബർ തോട്ടങ്ങളിലും വീട്ടുപരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രോഗബാധയെത്തുടർന്ന് പഞ്ചായത്ത് വാർഡുകളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.