വെബ്‌ഡെസ്ക്
അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങളടക്കം വിട്ടുപോയ ഒരാളുണ്ട്. മറ്റാരുമല്ല, ട്രംപ് കഴിഞ്ഞാല്‍ രണ്ടാമനായ, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണത്. മികച്ച വാഗ്മിയും പരിചയസമ്പന്നനുമായ പെന്‍സിന്റേത് രാഷ്ടീയ നിലപാടുകള്‍ ട്രംപിന്റേതിന് നേരെ വിപരീതമാണെന്നതാണ് ഏറെ രസകരം. പെന്‍സിന് 57 വര്‍ഷത്തെ രാഷ്ട്രീയ പരിചയമാണുളളത്. ഇന്ത്യാന ഗവര്‍ണറായിരുന്ന അദ്ദേഹം ഐറിഷ് കത്തോലിക്കാ മാതാപിതാക്കളുടെ മകനായി അവിടെത്തന്നെയാണു ജനിച്ചത്. ജോണ്‍ എഫ് കെന്നഡിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഹീറോ. 1985ല്‍ കാരെനുമായുള്ള വിവാഹം. മൈക്കിള്‍, ഷാര്‍ലറ്റ്, ഓഡ്രേ എന്നിങ്ങനെ മൂന്നു മക്കള്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ചു അദ്ദേഹം ഒരു മുതല്‍ക്കൂട്ടാണ്. അനുഭവപരിചയമാണ് ഇതില്‍ പ്രധാനം. 15 വര്‍ഷമായി കോണ്‍ഗ്രസ് അംഗവും ഇന്ത്യാന ഗവര്‍ണറുമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പരിചയം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കാന്‍ അദ്ദേഹം കാണിച്ച താല്പര്യം ശ്രദ്ധ നേടി. 2016ലെ റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ ടെഡ് ക്രൂസിനെ പിന്തുണയ്ക്കുകയും സ്പീക്കര്‍ പോള്‍ റയാനിന്റെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇവാഞ്ചലിക്കല്‍ ക്രൈസ്തവനും ടീ പാര്‍ട്ടി മൂവ്‌മെന്റിന്റെ ആദ്യകാല അനുകൂലിയുമായിരുന്നു പെന്‍സ്.
റിലീജിയസ് ഫ്രീഡം റെസ്റ്റോറേഷന്‍ ആക്ട് നിയമമാക്കാനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചതാണു 2015ലെ അദ്ദേഹം ഏറ്റവും വിവാദമായ തീരുമാനം. സ്വവര്‍ഗാനുരാഗികള്‍ക്കും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഇതിനെതിരേ ഉയര്‍ന്ന വിമര്‍ശനം. ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായികള്‍ ഇതിനെതിരേ പ്രതിഷേധമുയര്‍ത്തി. പിന്നീട്, ഈ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും, പഴയ നിയമത്തെ പിന്തുണച്ചു നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖം വ്യാപകമായി കോളിളക്കമുണ്ടാക്കി.
പെന്‍സും ട്രംപും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. മുസ്‌ലീങ്ങളെ രാജ്യത്തു നിന്നു വിലക്കണമെന്ന ട്രംപിന്റെ പ്രസ്താവന പ്രകോപനപരവും ഭരണഘടനാവിരുദ്ധവുമാണെന്നു പെന്‍സ് പറഞ്ഞിരുന്നു. ട്രംപിനോട് യോജിക്കാന്‍ കഴിയാത്ത റിപ്പബ്ലിക്കന്മാര്‍ക്ക് പെന്‍സ് ഒരാശ്വാസമാണ്. വൈസ് പ്രസിഡന്റ് നോമിനേഷന്‍ സ്വീകരിച്ച ദിവസം, വളരെ നല്ല മനുഷ്യന്‍ എന്നാണു ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാക്കില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മുസ്‌ലിം സൈനികന്റെ മാതാപിതാക്കളുമായി ട്രംപ് കൊമ്പുകോര്‍ത്തപ്പോള്‍, പെന്‍സ് ആ കുടുംബത്തെ പുകഴ്ത്തുകയും ഓരോ അമേരിക്കക്കാരന്റെയും അഭിമാനം എന്നു അവരെ വിശേഷിപ്പിക്കുകയും ചെയ്തു.
പെന്‍സും കെയ്‌നും
ഒക്ടോബറില്‍ നടന്ന ഒരു സംവാദത്തിവേളയില്‍ പെന്‍സും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റ്റിം കെയ്‌നും നേര്‍ക്കുനേര്‍ വന്നു. ട്രംപിന് ഇല്ലാത്ത കഴിവുകളാണ് ഈ അവസരത്തില്‍ പെന്‍സ് പ്രകടിപ്പിച്ചത്. ട്രംപിന്റെ വിവാദപരാമര്‍ശങ്ങളെക്കുറിച്ചു കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഒട്ടും പതറാതെ ട്രംപിന് അനൂകൂലമാക്കി സ്വന്തം വാദങ്ങളെ മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു. അതേസമയം, മുന്‍കൂട്ടി തയാറാക്കിയ വാദങ്ങളുമായി കെയ്ന്‍ പരുങ്ങുന്ന കാഴ്ചയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്. സിറിയയിലെ യുദ്ധത്തെക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍, മുന്‍കൂട്ടി തയാറാക്കിയ വാദങ്ങള്‍ ഉപേക്ഷിച്ചു പെന്‍സ് വാചാലനായി. റഷ്യയെ എതിര്‍ത്തു സംസാരിച്ച പെന്‍സ്, ട്രംപിന്റെ സിറിയന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായാണു പ്രതികരിച്ചത്. റഷ്യയെയോ അവരുടെ സുഹൃത്തായ അസദിനെയോ എതിര്‍ക്കുന്നതിനെക്കുറിച്ചു ട്രംപ് ഒരിക്കലും സംസാരിച്ചിരുന്നില്ല. പകരം, വഌഡിമര്‍ പുടിനെ പുകഴ്ത്തുകയും അദ്ദേഹത്തെ സിറിയന്‍ നയത്തെ ഗംഭീരം എന്നു വിശേഷിപ്പിക്കുകയുമാണു അദ്ദേഹം ചെയ്തത്.
(രാഷ്ട്രദീപിക വെബ്‌ഡെസ്ക് തയാറാക്കുന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്)