കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്സി’ലെ സുഭാഷ് ചന്ദ്രന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്ക്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) ഇദ്ദേഹം മത്സരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫാണ്. കന്നിയങ്കത്തിലൂടെ എല്‍ഡിഎഫില്‍നിന്നു ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും.
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ കണ്ടവരാരും സുഭാഷിനെ മറക്കാനിടയില്ല. സുഭാഷിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ചിദംബരം പറഞ്ഞത്.
2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്റില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണ സുഭാഷ് 87 അടി താഴ്ചയില്‍ തങ്ങിനില്ക്കുകയായിരുന്നു.
അതിസാഹസികമായി കൊക്കയിലിറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത് കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്) ആണ്. സിനിമയില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിന്റേത് സൗബിനുമാണ് അവതരിപ്പിച്ചത്.

