പത്തനംതിട്ട: ഇടയാറന്മുളയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി. ആറന്മുള ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും ഭർത്താവിന്റെയും പേരാണ് എഴുതിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വർഷം മുമ്പ് വരെ ബിജു കട നടത്തിയിരുന്നത്.
ഇവിടെ നിന്ന് ബലമായി ഇറക്കിവിട്ടെന്നും മാനസിക സമ്മർദ്ദത്തിലാക്കിയതായും ബിജുവിന്റെ ഭാര്യ ഷൈജ പറഞ്ഞു. ആരോപണം പഞ്ചായത്ത് അംഗം രമാദേവി നിഷേധിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് ബിജുവിനെ ഇടയാറന്മുള കോട്ടയ്ക്കകം ജംഗ്ഷനിലെ ചായക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷം മുമ്പ് കോന്നിയിൽ നിന്ന് കോട്ടയ്ക്കകത്ത് എത്തി വാടകയ്ക്ക് താമസിക്കുന്ന ആളാണ്.
തന്റെ മരണത്തിന് ഉത്തരവാദി രമാദേവിയും ഭർത്താവുമാണെന്നാണ് ബിജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജുവിനെ രണ്ട് വർഷം മുമ്പ് രമാദേവി ബലമായി ഇറക്കി വിട്ടതാണെന്നും പുതിയ കട തുടങ്ങാനും തടസമുണ്ടാക്കി എന്നും ഭാര്യ ഷൈജ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ പഞ്ചായത്തംഗം രമാദേവി നിഷേധിച്ചു.
തനിക്കെതിരേ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ നീക്കമാണെന്നും മെംബർ പറഞ്ഞു. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ആളുകളുമായി ഇയാൾക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.