അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിനിടെ വള്ളക്കാർക്ക് ആശ്വാസമായി ചാകര തെളിഞ്ഞു. തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ തീരം ഉത്സവലഹരിയിലാണ്.ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്തനുമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചുതുടങ്ങിയത്.
തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ 240 രൂപയായിരുന്നു മത്തി വിലയെങ്കിൽ പിന്നീടത് 120 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നതെ ങ്കിൽ മത്തി വളർച്ച എത്തിയതോടെ ആവശ്യക്കാരും ഏറി. തീൻ മേശയിലെ രുചി വിഭവമായിരുന്ന ചെമ്മീനെക്കാൾ പ്രിയം മത്തിയോടായി മാറി.
നീട്ടുവല
ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നത്. നീട്ടുവല വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾക്കാണ് കൂടുതലായും മത്തി ലഭിച്ചത്.
പുന്നപ്ര, പറവൂർ തീരങ്ങളുടെ പടിഞ്ഞാറ് കടലിലാണ് വല നീട്ടുന്നത്. ഒരാൾ തുഴയുന്ന പൊന്തുവള്ളങ്ങൾ പുറക്കാട് നിന്നാണ് കടലിൽ ഇറക്കുന്നത്.
മറ്റു തീരങ്ങളിൽ തിര ശക്തമായതിനാൽ പെട്ടി ഓട്ടോയിലും മറ്റു വാഹനങ്ങളിലുമായി നിരവധി പൊന്തുകളാണ് പുറക്കാട് എത്തിച്ചത്. ഇവർക്കു മത്തി കൂടാതെ ചെറിയ അയല, പൊടിമീൻ തുടങ്ങിയവയും ലഭിച്ചു.
തീരത്തുനിന്ന്
കപ്പലിൽനിന്ന് വേർപെട്ട കണ്ടെയ്നർ ഭീതിയുള്ളതിനാൽ തീരത്തുനിന്ന് കൂടുതൽ ദൂരം ആഴക്കടലിലേക്ക് വള്ളക്കാർ പോകുന്നില്ല. കണ്ടെയ്നറിൽ വല ഉടക്കിയാൽ ലക്ഷങ്ങളുടെ നഷ്ടമായിരിക്കാം സംഭവിക്കുന്നത്. അതേസമയം തോട്ടപ്പള്ളി ഹാർബറിലെ ആഴക്കുറവും മണലും ചെളിയും കാരണം ലെയ്ലാ ൻഡ് പോലുള്ള വലിയ വള്ളങ്ങൾക്കു ഹാർബറിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്.
മത്സ്യവുമായി നടുക്കടലിൽ നങ്കൂരമിടുന്ന വള്ളത്തിൽനിന്നു ഇവയുടെ കാരിയർ വള്ളങ്ങളിലാണ് വിൽപ്പനയ്ക്കു മീൻ കരയെത്തിക്കുന്നത്. ഹാർബറിൽ തിങ്ങിക്കൂടി കിടക്കുന്ന വള്ളങ്ങൾ കാറ്റടിച്ചാൽ പരസ്പരം കൂട്ടിയിടിച്ചു വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.