ടെഹ്റാൻ: അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ, നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം, ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു. യുഎസിന്റെ ആക്രമണത്തിൽ തങ്ങളുടെ ആണവകേന്ദ്രങ്ങൾക്ക് കാര്യമായ നാശമുണ്ടായിട്ടില്ലെന്നായിരുന്നു ഇറാൻ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ, യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ നതാൻസിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നു വ്യക്തമായിരുന്നു. 22ന് പുലർച്ചെയാണ് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചത്.
യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽനിന്ന് 400 കിലോഗ്രാം യുറേനിയം നീക്കം ചെയ്തതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാൻ ആണവ പദ്ധതി പുനർനിർമിച്ചാൽ പുതിയ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പും നൽകി. ഇറാൻ ഉടനെയൊന്നും ആണവബോംബ് നിർമിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതിനിടെ അന്താരാഷ്ട്ര ആണവോര്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇനി ആണവകേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിലിന്റെ അനുമതി വേണ്ടി വരും.