കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും വിപിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടന് ഉണ്ണി മുകുന്ദന്. വിപിന്റെ പരാതി വ്യാജമാണ്. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഉപകരണമായി വിപിന്‍ പ്രവര്ത്തിക്കുകയാണോയെന്നു സംശയമുണ്ടെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു. ഉണ്ണി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്കു പോലീസ് കേസെടുത്തതിനു പിന്നാലെ നടന് മുന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ച് ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കിയതിനു പിന്നാലെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. “അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നു വിപിന്‍. മാനേജര്‍ എന്നനിലയില്‍ വിപിനുമായി എനിക്ക് ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ല. വിപിന്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. വിപിനില്നിന്ന് ഉണ്ടായ ദുരനുഭവം എന്നോട് രണ്ടു സ്ത്രീകള്‍ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ ഡിജിപിക്കും എഡിജിപിക്കും കൈമാറിയിട്ടുണ്ട്. ഇത് താന്‍ സുഹൃത്തായ സംവിധായകനോട് പറഞ്ഞിരുന്നു. ഇദ്ദേഹം വിപിനുമായി സംസാരിപ്പോള്‍ ഈ കാര്യങ്ങളില്‍ വിപിന്‍ ഖേദം പ്രകടിപ്പിച്ചതാണ്. വിപിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ സംവിധായകന് പറഞ്ഞതോടെയാണ് തന്നെക്കുറിച്ച് മോശം പറഞ്ഞുപരത്തിയ കാര്യങ്ങളടക്കം സംസാരിക്കാന്‍ ഫ്ളാറ്റില്‍ പോയത്.
മറ്റൊരു സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. വൈകാരികമായാണ് സംസാരിച്ചത്. തര്‍ക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നത് സത്യമാണ്. എന്നാല്‍, വിപിനെ മര്‍ദിച്ചിട്ടില്ല. വിഷയത്തില്‍ ടൊവിനോയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണ്. അദ്ദേഹം അടുത്ത സുഹൃത്താണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കില്ല’’-ഉണ്ണി മുകുന്ദൻ പറഞ്ഞു.