അക്വേറിയത്തിന്റെ മൂടി തുറന്ന് നീരാളി രക്ഷപ്പെട്ടു; നീരാളി കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുകയാണെന്ന പ്രതീക്ഷയില്‍ ജീവനക്കാര്‍

nരക്ഷപ്പെടാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന വിരുതന്മാരാണ് നീരാളികള്‍. ന്യൂസിലന്‍ഡിലെ നാഷണല്‍ അക്വേറിയത്തില്‍ ഇങ്കി എന്ന നീരാളി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടു. അക്വേറിയത്തിലെ സന്ദര്‍ശക സമയം അവസാനിച്ച് ജീവനക്കാര്‍ പോയ തക്കത്തിനാണ് പാര്‍പ്പിച്ചിരുന്ന അക്വേറിയത്തിന്റെ മൂടി മാറ്റി ഇങ്കി രക്ഷപ്പെട്ടതെന്നാണ് ജീവനക്കാരുടെ നിഗമനം. അക്വാ പാര്‍ക്കിനുള്ളില്‍ അന്വേഷിച്ചെങ്കിലും ഇങ്കിയെ കണ്ടെത്താനായില്ല. അതിനാല്‍ 50 മീറ്റര്‍ നീളമുള്ള ഡ്രെയിനേജ് പൈപ്പിലൂടെ കടലിലെത്താനാണ് സാധ്യതയെന്നും നാഷണല്‍ അക്വേറിയം മാനേജര്‍ റോബ് യാരെല്‍ പറയുന്നു.

പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ വെള്ളത്തിലായിരുന്നു ഇങ്കിയെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ ഇങ്കി സന്തോഷവാനല്ലായിരുന്നെന്ന് കരുതാന്‍ കഴിയില്ല. നീരാളികള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ത്തന്നെ ഏകാന്തത ഇങ്കിക്ക് ഒരു പ്രശ്‌നമായി കരുതാന്‍ കഴിയില്ല. ജിജ്ഞാസയായിരുന്നു അവന്റെ പ്രധാന സ്വഭാവം. പുറത്തു നടക്കുന്ന എന്തും എന്താണെന്ന് അവന് അറിയണം. അതാണ് അവന്റെ വ്യക്തിത്വം എന്ന് റോബ് യാരെല്‍ പറഞ്ഞു.

ഏതായാലും ഇങ്കിയെ ആരും മോഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് അക്വേറിയം അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ശരീരത്തില്‍ അസ്ഥികളില്ലാത്ത ജീവി ആയതിനാല്‍ എത്ര ചെറിയ സ്ഥലത്തും മറഞ്ഞിരിക്കാന്‍ ഈ ജലജീവികള്‍ക്കാകും. തങ്ങളുടെ കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുകയാണെന്ന പ്രതീക്ഷയില്‍ ന്യൂസിലന്‍ഡിലെ നാഷണല്‍ അക്വേറിയം ജീവനക്കാര്‍ അന്വേഷണത്തിലാണ്.

Related posts