ലണ്ടന്‍: തല മാറ്റിവയ്ക്കുന്നു. സംശയിക്കേണ്ട. ഒരു ഉടലില്‍ നിന്നു തലമാറ്റി വേറേ ഉടലില്‍ വയ്ക്കുന്നതു തന്നെ. അടുത്തവര്‍ഷം അവസാനം ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഇതു നടക്കും. ശസ്ത്രക്രിയയ്ക്കു നേതൃത്വം വഹിക്കുന്നത് ഇറ്റാലിയന്‍ ശാസ്ത്രജ്ഞന് ഡോ. സെര്‍ജിയോ കനാവെറോ.
തല മാറ്റല്‍ (അഥവാ ഉടല് മാറ്റല്‍) ശസ്ത്രക്രിയയ്ക്കു തയാറായി റഷ്യന്‍ വംശജനായ വലേറി സ്പിരിഡോണോവ് എന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന് എത്തിയിട്ടുണ്ട്. മസിലുകള്‍ ദ്രവിച്ചുതീരുന്ന അപൂര്‍വ രോഗത്തിനടിമയാണ് ഈ മുപ്പതുകാരന്. ഇയാളുടെ തലയ്ക്കു പറ്റിയ ഉടല് അന്വേഷിക്കുകയാണ് ഡോ. കനാവെറോ.
മാറ്റുന്നത് ഉടല്
തലമാറ്റല്‍ എന്നാണു പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ നടക്കുന്നത് ഉടല് മാറ്റലാണ്.
കഴുത്തില്‍ വച്ചു മുറിച്ചെടുത്ത ശിരസ് മസ്തിഷ്കമരണം സംഭവിച്ച മറ്റൊരാളുടെ ഉടലിലേക്കു ചേര്‍ക്കും. കഴുത്തിലെ കശേരു പൊട്ടിച്ച് സുഷുമ്നാകാണ്ഡം സൂക്ഷ്മമായി പുതിയ ശരീരത്തിലെ സുഷുമ്നാകാണ്ഡത്തോട് ചേര്‍ക്കും.
പുതിയ ശരീരം മാറ്റിവച്ച തലയിലെ മസ്തിഷ്കം നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കും എന്നാണു പ്രതീക്ഷ.
പരക്കെ എതിര്‍പ്പ്
തലമാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിവിധ തലങ്ങളില്‍ വലിയ എതിര്‍പ്പുണ്ട്. ധാര്‍മികമായി ഇതു ശരിയല്ലെന്നാണു ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത്. ദൈവഹിതത്തിനെതിരാണ് ഇതെന്നു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. മൃഗങ്ങളില്‍ പോലും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് ഇതെന്ന് ശാസ്ത്രലോകവും ചൂണ്ടിക്കാട്ടുന്നു.
വ്യാജ അവകാശവാദം
തലമാറ്റി എന്ന അവകാശവാദം മുമ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതു വ്യാജമാണെന്നു തെളിഞ്ഞു.
അസ്ഥിയിലെ കാന്‍സര്‍ ബാധിച്ചു മാരകനിലയിലായ പോള്‍ ഹോണര്‍ എന്ന അമേരിക്കക്കാരന്റെ തല ദക്ഷിണാഫ്രിക്കയിലെ ചാര്‍ലോട്ടി മാക്സെകെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മറ്റൊരു ശരീരത്തില്‍ ഘടിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഒരു വ്യാജ വെബ്സൈറ്റിലാണു വ്യാജ റിപ്പോര്‍ട്ട് ഉദയം ചെയ്തത്.
36 മണിക്കൂര്‍, 132 കോടി
തല പുതിയ ഉടലില്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു രണ്ടുകോടി ഡോളര്‍ (132 കോടി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്. 36 മണിക്കൂര്‍ വേണ്ടിവരും. ഡോക്ടര്‍മാരടക്കം 150 പേരും ആവശ്യമാണ്.
രണ്ടു ശസ്ത്രക്രിയകള്‍ ഒരേസമയത്താണ് നടത്തുക. സ്പിരിഡോണോവിന്റെ തല വേര്‍പെടുത്തല്‍ ഒന്ന്, ശരീരം നല്കുന്നയാളിന്റെ ഉടല് വേര്‍പെടുത്തല്‍ രണ്ടാമത്തേത്.
ഉയരം, ശരീരപ്രകൃതി, രോഗപ്രതിരോധം എന്നിവ പരിശോധിച്ചാണു വേണ്ട ഉടല് തീരുമാനിക്കുക. രണ്ടുപേരെയും ബോധം കെടുത്തി മസ്തിഷ്കത്തിലും ഹൃദയത്തിലും ഇലക്ട്രോഡുകളും സെന്‍സറുകളും ഘടിപ്പിച്ചുകൊണ്ടാണു ശസ്ത്രക്രിയ. ശരീരം മുഴുവന്‍ 12 ഡിഗ്രിക്കും 15 ഡിഗ്രിക്കുമിടയിലുള്ള ഊഷ്മാവിലാക്കും.
തുടര്‍ന്നു സ്പിരിഡോണോവിന്റെ മസ്തിഷ്കത്തിലെ മുഴുവന്‍ രക്തവും വലിച്ചുകളഞ്ഞ് ഒരു പ്രത്യേക ശസ്ത്രക്രിയാദ്രവം നിറയ്ക്കും. പിന്നീട് ശിരസ് വേര്‍പെടുത്തി അടുത്ത ശരീരത്തില്‍ ചേര്‍ക്കും.
സുഷുമ്നാകാണ്ഡം മുറിക്കാന്‍ രണ്ടുലക്ഷം ഡോളര്‍ വിലയുള്ള അതി സൂക്ഷ്മമായ വജ്രമുനയാണുപയോഗിക്കുക. പോളി എത്തിലിന്‍ ഗ്ലൈക്കോള്‍ എന്ന പശ ഉപയോഗിച്ചാണു സുഷുമ്നാകാണ്ഡം ഒട്ടിച്ചുചേര്‍ക്കുക. രക്തക്കുഴലുകളും മസിലുകളും തുന്നിച്ചേര്‍ക്കും.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസം നിര്‍ബന്ധ നിദ്രയിലായിരിക്കും രോഗി. ഒരുമാസത്തിനുശേഷം പുതിയ ശരീരവുമായി ഉണരുന്ന സ്പിരിഡോണോവിന് ചലിക്കാനും സ്പര്‍ശിക്കാനും പഴയ ശബ്ദത്തില്‍ സംസാരിക്കാനും കഴിയും. ഒരുവര്‍ഷത്തിനകം നടക്കാനാകുമെന്നു ഡോ. കനാവെറോ പറയുന്നു.
ആയിരം എലികളുടെ തല മാറ്റിവച്ചിട്ടുള്ള റെന്‍ ഷിയാവോ പിംഗ് എന്ന ചൈനീസ് ഡോക്ടറും ശസ്ത്രക്രിയയില്‍ സഹകരിക്കും.
ഇദ്ദേഹത്തിന്റെ സാന്നിധ്യവും ചൈന യിലെ ഉദാരമായ നിയമവ്യവസ്ഥയുമാണു ശസ്ത്രക്രിയ ചൈനയിലാക്കാന്‍ പ്രേരകം.
കൂടിയത് എട്ടുദിവസം
കുരങ്ങ്, നായ,എലി എന്നിവയില്‍ തലമാറ്റല്‍ അഥവാ ഉടല് മാറ്റല്‍ നടത്തിയിട്ടുണെ്ട ങ്കിലും അധികസമയം ജീവിച്ച ചരിത്രമില്ല. എട്ടുദിവസമാണ് ഏറ്റവും കൂടിയ ആയുസ്.
ദക്ഷിണാഫ്രിക്കയില്‍ 1970 ല്‍ കുരങ്ങില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് എട്ടുദിവസം ആയുസ് കണ്ടത്. ആ എട്ടുദിവസ വും സുഷുമ്നാകാണ്ഡം ശരിയായി ചേരാത്തതിനാല്‍ കുരങ്ങ് തളര്‍ന്നു കിടക്കുകയായിരുന്നു. എലികള്‍ മണിക്കൂറുകളേ ജീവിച്ചിരുന്നുള്ളൂ. ഇതു ചൂണ്ടിക്കാട്ടിയാണു ഡോക്ടര്‍മാരില്‍ മഹാഭൂരിപക്ഷവും തലമാറ്റലിനെ എതിര്‍ക്കുന്നത്.