അഞ്ചുതലമുറയെ പുല്കിയ താണ്ടമ്മ ഇനി ഓര്‍മ

PKD-THANDAMMAവടക്കഞ്ചേരി: അഞ്ചുതലമുറ കണ്ട താണ്ടമ്മ അമ്മൂമ്മ ഇനി ഓര്‍മ. എളവമ്പാടം കോമ്പാറ പരേതനായ കൊച്ചുവാറുണ്ണിയുടെ ഭാര്യ താണ്ടമ്മ അമ്മൂമ്മ നൂറ്റിരണ്ടാം വയസിലാണ് മക്കളെയും കൊച്ചുമക്കളെയും വിട്ട് യാത്രയായത്. മരണംവരെ പ്രത്യേക അസുഖങ്ങളൊന്നുമില്ലാതെയായിരുന്നു അമ്മൂമ്മയുടെ ജീവിതം.

താണ്ടമ്മ അമ്മൂമ്മ ഇത്രയും കാലത്തിനിടെ അസുഖവുമായി ആശുപത്രിയില്‍ കിടന്നതായി മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഓര്‍മയില്ല. പേരക്കുട്ടികളും മറ്റും അസുഖവും പരിഭവങ്ങളുമായി സങ്കടം പറയാന്‍ അമ്മൂമ്മയ്ക്കു ചുറ്റും കൂടിയാല്‍ അമ്മൂമ്മ അവരെ കളിയാക്കും. നിങ്ങളൊക്കെ പോയാല്‍ പിന്നെ എന്നെ ആരാ നോക്കുകയെന്നു പറഞ്ഞു പരിഹസിക്കാറുണ്ടെന്ന് കൊച്ചുമക്കള്‍ പറഞ്ഞു.താണ്ടമ്മയ്ക്ക് 14 വയസുള്ളപ്പോഴായിരുന്നു വിവാഹം. തൃശൂര്‍ കിഴക്കുംപാട്ടുകര മുളയ്ക്കല്‍ കുടുംബാംഗമാണ്. 1975-ല്‍ ഭര്‍ത്താവ് കൊച്ചുവാറുണ്ണി മരിച്ചു. പിന്നെ മക്കള്‍ക്കൊപ്പമായിരുന്നു താമസം.

അമ്മൂമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ വംശാവലിയിലെ 110 പേരും എളവമ്പാടത്ത് ഒത്തുകൂടിയിരുന്നു. ദേവാലയത്തില്‍ ഫാ. ജോര്‍ജ് തെരുവന്‍കുന്നേലിന്റെ കൃതജ്ഞതാബലിയോടെയായിരുന്നു കുടുംബസംഗമം. നൂറ്റാണ്ടു പിന്നിട്ട താണ്ടമ്മ അമ്മൂമ്മയെക്കുറിച്ച് ഡിസംബര്‍ ആറിലെ ദീപികയിലും വാര്‍ത്ത നല്കിയിരുന്നു.

Related posts