അപകടക്കെണികളൊരുക്കി എസി റോഡിലെ കുഴികള്‍

alp-kuzhiമങ്കൊമ്പ്: രാജ്യാന്തര നിലവാരത്തില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡിലെ കുഴികള്‍ അപകടം വിതയ്ക്കുന്നു. കളര്‍കോട് മുതല്‍ പെരുന്ന വരെയുള്ള 24 കിലോമീറ്റര്‍ റോഡില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വീണ് നിരവധി വാഹനങ്ങളാണ് അപകടങ്ങളില്‍പ്പെടുന്നത്.മങ്കൊമ്പ് തെക്കേക്കരയില്‍ ചമ്പക്കുളം ജംഗ്ഷനു സമീപം, മങ്കൊമ്പ് പാലത്തിനും ബ്ലോക്ക് ജംഗ്ഷനുമിടയിലുള്ള ഭാഗം, രാമങ്കരി ടൈറ്റാനിക് പാലത്തിനു സമീപം എന്നിവിടങ്ങളിലുള്ള കുഴികളിലാണ് അപകടങ്ങള്‍ പതിവാകുന്നത്. വേനല്‍മഴ ആരംഭിക്കുന്നതിനു വളരെ മുമ്പ് രൂപപ്പെട്ടതാണ് ഈ കുഴികള്‍.

എന്നാല്‍, കുഴികള്‍ അടച്ച് അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. അവസാനഘട്ടത്തിലെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയ കെഎസ്ടിപിക്കാണ് അറ്റകുറ്റപ്പണികളുടെ കരാര്‍ച്ചുമതല. എസി റോഡ് രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ചതിന്റെ കരാര്‍ മലേഷ്യയിലെ പതി എന്ന കമ്പനിക്കായിരുന്നു. കിലോമീറ്ററിന് ഒന്നേകാല്‍ കോടിയോളമായിരുന്നു നിര്‍മാണച്ചെലവ്. ഇതിനുശേഷം 2012 ലാണ് റീടാറിംഗ് നടന്നത്.

രണ്ടു സെന്റിമീറ്റര്‍ കനത്തില്‍ റീടാറിംഗിന് എട്ടു കോടിയില്‍പ്പരം രൂപ ചെലവഴിച്ചിരുന്നു. ഇതോടൊപ്പം അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ കരാറും ഇതേ കമ്പനിക്കുതന്നെ നല്‍കുകയായിരുന്നു. എന്നാല്‍, നാലാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും കാര്യമായ അറ്റകുറ്റപ്പണികള്‍ ഒന്നുംതന്നെ നടന്നിട്ടില്ല. കെഎസ്ടിപിക്ക് കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ പൊതുമരാമത്ത് വകുപ്പിനും അറ്റകുറ്റപ്പണികള്‍ നടത്താനാകില്ല. കരാറിലെ ഇത്തരം വ്യവസ്ഥകളാണ് എസി റോഡിന് ശാപമായി മാറിയിരിക്കുന്നത്.

രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികളുടെ സമയത്ത് റോഡിന്റെ താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നങ്കിലും പരിഗണിക്കപ്പെട്ടില്ല. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ റോഡില്‍ കൂടുതല്‍ കുഴികളുണ്ടാകും.മഴ ആരംഭിച്ചതോടെ പലയിടങ്ങളിലും രണ്ടാംഘട്ടത്തില്‍ ചെയ്ത ടാറിംഗ് പൊളിഞ്ഞുതുടങ്ങി. കൈനകരി ജംഗ്ഷനു സമീപത്തായി നിരവധി സ്്ഥലങ്ങളില്‍ ടാറിംഗ് ഇളകിയിട്ടുണ്ട്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ എസി റോഡില്‍ക്കൂടിയുള്ള വാഹനയാത്ര കൂടുതല്‍ ദുഷ്കരമാകും.

Related posts