അഭിനയത്തില്‍ അച്ഛനെയും കടന്ന് മകന്‍… സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വതി നടി; ചാര്‍ളിക്ക് പുരസ്കാര പെരുമഴ

Awardതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചാര്‍ളി എന്ന ചിത്രത്തിലെ അഭിനയത്തിനു ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനു പാര്‍വതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ ജനപ്രിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ലുക്കാ ചുപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശം നേടി. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തിരുവനന്തപുരത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ചാര്‍ളി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. മികച്ച സംവിധായകന്‍, നടന്‍, നടി എന്നിവയുള്‍പ്പടെ എട്ട് പുരസ്കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കി എന്നതും ശ്രദ്ധേയമാണ്. മനോജ് ഖാന സംവിധാനം ചെയ്ത അമീബ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. നിര്‍ണായകം എന്ന ചിത്രത്തിലെ അഭിനയത്തിനു പ്രേം പ്രകാശിനു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചു. ലൗ 24*7 സംവിധാനം ചെയ്ത ശ്രീബാല കെ. മേനോനു മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു പി.വി.അഞ്ജലി മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് ജി. മേനോന്‍ (ബെന്‍), ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്) എന്നിവര്‍ മികച്ച ബാലതാരങ്ങളായി. ചാര്‍ളി എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ട്-ആര്‍.ഉണ്ണി എന്നിവര്‍ മികച്ച തിരക്കഥാ കൃത്തുക്കളായി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയ റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരുക്കിയ രമേഷ് നാരയണന്‍ മികച്ച സംഗീത സംവിധായകന്റെ പുരസ്കാരവും സ്വന്തമാക്കി.

ചാര്‍ളിയുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ജോമോന്‍ ടി. ജോണ്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഇവിടെ എന്ന ചിത്രം മനോജിനു മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം നേടിക്കൊടുത്തു. പി.ജയചന്ദ്രനെ മികച്ച ഗായകനായും മധുശ്രീ നാരായണനെ മികച്ച ഗായികയായും ജൂറി തെരഞ്ഞെടുത്തു. സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ മകളാണ് മധുശ്രീ. പത്തേമാരി, നീന എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ബിജിപാലും പുരസ്കാരം നേടി. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥപറഞ്ഞ ഹരികുമാറാണ് മികച്ച കഥാകൃത്ത്.

Related posts