അരിയില്‍ പുഴുവിനെ ‘സപ്ലൈ”ചെയ്ത് സപ്ലൈക്കോ; ഉച്ചക്കഞ്ഞിക്കായി സ്കൂളില്‍ നല്‍കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്

ktm-puzhuകടുത്തുരുത്തി: സ്കൂളില്‍ ഉച്ചക്കഞ്ഞിയ്ക്കായി സപ്ലൈക്കോ നല്‍കിയ അരിയില്‍ നിറയെ പുഴുക്കള്‍. പുഴുക്കള്‍ നിറഞ്ഞ അരി കൊണ്ടുണ്ടാക്കിയ ഉച്ചക്കഞ്ഞി കഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കടക്കം ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടു. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് കെഎഎം യുപി സ്കൂളില്‍ ഇന്നലെ  ഉച്ചയ്ക്ക് നല്‍കിയ കഞ്ഞിയിലാണ് പുഴുക്കളെ കണ്ടത്. നൂറിലധികം വിദ്യാര്‍ഥികള്‍ കഴിച്ച ഉച്ചക്കഞ്ഞിയിലാണ് പുഴുക്കള്‍ ചത്തു കിടന്നത്

. കഴിഞ്ഞ ദിവസം സപ്ലൈക്കോയുടെ തലയോലപ്പറമ്പിലെ ഗോഡൗണില്‍ നിന്നും എടുത്ത 17 ചാക്ക് അരിയില്‍ ഏതാനും ചാക്കുകളിലാണ് പുഴുക്കളെ കണ്ടത്. പുഴുക്കളെ കണ്ടെങ്കിലും ഈ അരി ഉപ്പുവെള്ളത്തില്‍ കഴുകി വാരി കഞ്ഞിവയ്ക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഉച്ചക്കഞ്ഞിയില്‍ പുഴുക്കളെ കണ്ടത് ശരിയാണെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ലില്ലിക്കുട്ടിയും പിടിഎ പ്രസിഡന്റ് മുരളിയും പറഞ്ഞു.

ഏതാനും ചാക്കുകളില്‍ പുഴുക്കളുണ്ടെന്ന് കണ്ടെത്തിയതോടെ സപ്ലൈക്കോ അധികൃതരെ വിവരമറിയിച്ചതായും അടുത്ത ദിവസം തന്നെ ഇവരെത്തി അരി തിരികെ വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളാമെന്ന് അറിയിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. മുമ്പും ഇതേ സ്കൂളില്‍ ഉച്ചക്കഞ്ഞിയ്ക്കായി വിതരണം ചെയ്ത അരിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. സ്കൂളുകളില്‍ സൗജന്യ ഉച്ചക്കഞ്ഞി വിതരണത്തിനായി എത്തിക്കുന്ന അരിയും മറ്റു പല വ്യഞ്ജനങ്ങളും നിലവാരമില്ലാത്തതാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

രക്ഷിതാക്കളില്‍ ചിലര്‍ ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. കഞ്ഞി കഴിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്കാണ് വയറുവേദനയും ചൊറിച്ചിലും ഉള്‍പെടെ അസ്വാസ്ഥ്യം ഉണ്ടായത്. ഉച്ചക്കഞ്ഞിയില്‍ പുഴു ഉണ്ടെന്ന് പറഞ്ഞ കുട്ടികളെ അധ്യാപകര്‍ വഴക്കു പറഞ്ഞതായും പരാതിയുണ്ട്. എന്നാല്‍ സ്കൂള്‍ പ്രധാനാധ്യാപിക ഇത് നിഷേധിച്ചു. ഉച്ചക്കഞ്ഞിയില്‍ പുഴുക്കളുണ്ടെന്ന് കണ്ടയുടന്‍ തന്നെ  കഞ്ഞി മറിച്ചു കളഞ്ഞതായും വിദ്യാര്‍ഥികള്‍ക്ക് ബ്രഡ് വാങ്ങി നല്‍കുകയും ചെയ്തതായി പിടിഎ പ്രസിഡന്റ് പറഞ്ഞു.

Related posts