അര്‍ധരാത്രി കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല; ചോദ്യംചെയ്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം

ktm-ksrtcകോഴിക്കോട്: അര്‍ധരാത്രി 12ന് കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യംചെയ്്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം. ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ കെഎസ്ആര്‍ടിസി തന്റെ തറവാട് സ്വത്താണോ എന്ന് ചോദിച്ച ഡ്രൈവര്‍ നാലുകിലോമീറ്റര്‍ അപ്പുറത്താണ് ബസ് നിര്‍ത്തിക്കൊടുത്തത്. കോഴിക്കോട്ടുനിന്നും മൈസൂരിലേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡ്രൈവറുടെ വണ്‍മാന്‍ ഷോ. രാത്രി പത്തിനുശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് പാലിക്കാനും ഇയാള്‍ തയാറായില്ല. മലോറം സ്വദേശിയും ഒരു പ്രമുഖ പത്രത്തില്‍ സബ് എഡിറ്ററുമായ വി.സി. സക്കീറിനാണ് ഈ ദുരനുഭവം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നാണ് ആര്‍എസ്‌സി 201 നമ്പര്‍ ബസില്‍ കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് സ്ഥിരമായി ഈ ബസില്‍ തന്നെയാണ് സക്കീര്‍ വീട്ടിലേക്ക് മടങ്ങാറുള്ളത്. കേഴിക്കോട്ടുനിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മലോറത്ത് ബസ് നിര്‍ത്തുകയും ചെയ്യാറുണ്ട്. താമരശേരി കഴിഞ്ഞാല്‍ അടിവാരമാണ് സൂപ്പര്‍ ഫാസ്റ്റിനു അനുവദിച്ച സ്റ്റോപ്പ്. എന്നാല്‍ അടിവാരത്തേക്കുള്ള ടിക്കറ്റ് എടുത്താല്‍ രാത്രിയില്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ വണ്ടി നിര്‍ത്തിക്കൊടുക്കും. കോഴിക്കോട് നിന്നും 27 രൂപ ടിക്കറ്റിന് 42 രൂപ നല്‍കണമെന്നു മാത്രം. സംഭവ ദിവസം ഒരു സ്‌റ്റോപ്പ് മുമ്പുതന്നെ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിത്തരണമെന്ന് ഇയാള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയം ഡ്രൈവറുടെ എതിര്‍വശത്തുള്ള സീറ്റിലിരുന്ന് കണ്ടക്ടര്‍ നല്ല ഉറക്കത്തിലായിരുന്നു.

സ്റ്റോപ്പ് എത്തിയിട്ടും വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ വിസമ്മതിച്ചതോടെ രാത്രി പത്തിനുശേഷം ആവശ്യപ്പെടുന്ന സ്ഥലത്ത് വണ്ടി നിര്‍ത്തി നല്‍കാന്‍ ഉത്തരവുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് കെഎസ്ആര്‍ടിസി തന്റെ തറവാട് സ്വത്തല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ പോയി പണിനോക്കണമെന്നും ഭീഷണി രൂപത്തില്‍ പറഞ്ഞു. അടിവാരത്തുമാത്രമേ ബസ് നിര്‍ത്തുകയുള്ളൂ എന്നുപറഞ്ഞ് കണ്ടക്ടറും ഡ്രൈവറെ ന്യായീകരിക്കുക്കയാണ് ചെയ്തത്. തുടര്‍ന്ന് നാലു കിലോമീറ്റര്‍ അകലെ ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ വകുപ്പ് മന്ത്രി, കെഎസ്ആര്‍ടിസി എംഡി, സോണല്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Related posts