കൊച്ചി: എടിഎം മോഷണശ്രമങ്ങളില്‍ കൂട്ടുപ്രതിയായിരുന്ന മുഹമ്മദ് ഇമ്രാനെ കൊലപ്പെടുത്തിയതു തന്നെ ~ഒറ്റിക്കൊടുക്കുമെന്ന ഭയത്താലാണെന്നു പ്രതി മുഹമ്മദ് മുര്സലിന് അന്‍സാരി പോലീസിന് മൊഴിനല്‍കി. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ഏഴ് എടിഎം കവര്‍ച്ചാ ശ്രമങ്ങള്‍ നടത്തിയതായി അന്‍സാരി പോലീസിനോട് സമ്മതിച്ചു.
ആലുവ, നോര്‍ത്ത്, സെന്‍ട്രല്‍, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളില്‍ നടന്ന എടിഎം മോഷണശ്രമങ്ങളില്‍ പ്രതികള്‍ക്കു പങ്കുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും കാക്കനാട് നടന്ന മോഷണശ്രമത്തില്‍ ഇവരുടെ ചിത്രങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞതും മാധ്യമങ്ങളിലും മറ്റും വന്നതും പിടിക്കപ്പെടുമെന്ന ഭീതി ഉണ്ടാക്കി. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതാണ് കൊലയില്‍ കലാശിച്ചത്. ചൊവ്വാഴ്ച്ച അര്‍ധരാത്രി ഒന്നോടെയാണ് കൊലനടത്തിയത്. ഇമ്രാനെ കൊന്നശേഷം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. പിറ്റേന്നു രാവിലെ അന്‍സാരി പുറത്തുപോയി ചാക്ക് വാങ്ങിക്കൊണ്ട് വന്നു. മൃതദേഹം ചാക്കിലാക്കി കായലില്‍ തള്ളി രാത്രിയോടെ ഇവിടെ നിന്നു കടക്കാമെന്നായിരുന്നു അന്‍സാരിയുടെ പദ്ധതി. എന്നാല്‍, വൈകുന്നേരത്തോടെ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു തൃക്കാക്കര കോടതിയില്‍ ഹാജരാക്കും. തിരിച്ചറിയല്‍ പരേഡിനും കൂടുതല്‍ തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.
2012 ല്‍ മോട്ടോര്‍ വൈന്‍ഡിംഗ് ജോലിക്കായാണ് മുഹമ്മദ് മുര്സലിന് അന്‍സാരി കേരളത്തിലെത്തിയത്. എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കൊല്ലപ്പെട്ട മുഹമ്മദ് ഇമ്രാന് കൊച്ചിയിലെത്തുന്നത്. പെരുമ്പാവൂര്‍ തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ജ്യൂസ് കടകളിലും മറ്റും സഹായിയായി ജോലി ചെയ്ത് വരികെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായാണ് എടിഎം കവര്‍ച്ച എന്ന ആശയത്തിലേക്ക് അന്‍സാരിയും ഇമ്രാനും എത്തുന്നത്.
ഇവര്‍ ഒരുമിച്ച് കോയമ്പത്തൂരില്‍ പോയി ഗ്യാസ് കട്ടര്‍ അടക്കമുള്ള ആയുധങ്ങള്‍ വാങ്ങി. കഴിഞ്ഞ ആറുമാസത്തിനിടെ ഏഴോളം മോഷണശ്രമങ്ങള്‍ വിവിധയിടങ്ങളിലായി നടത്തി ഇവര്‍. അതെല്ലാം പരാജയപ്പെട്ടു. കാക്കനാട് മോഷണത്തിനായി കഴിഞ്ഞ 25 ന് കുന്നുംപുറത്തെ ലോഡ്ജില്‍ റൂമെടുത്തപ്പോള്‍ ഇമ്രാന്റെ കയ്യില്‍ തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞതിനാല്‍ അന്‍സാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് മുറിയെടുത്തത്. ഇതിനിടയില്‍ ഇവരുടെ ചിത്രങ്ങള്‍ പുറത്തായിരുന്നു. പിടിക്കപ്പെടുമെന്ന പേടിയും അന്സാരിക്കുണ്ടായി.
പിന്നീട് ഇമ്രാന്റെ ബാഗില്‍നിന്ന് തന്റെ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ അന്‍സാരി കണ്ടെത്തി. ഇത് ഇയാളില്‍ സംശയമുണര്‍ത്തി. തന്റെ തിരിച്ചറിയല്‍ രേഖകള്‍ മാത്രം നല്കി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം അന്സാരിക്കുണ്ടായി. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് അന്‍സാരി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
കാക്കനാട് പടമുകളില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പ്രതികളില്‍ ഒരാളെ ഇന്നലെയാണ് കുന്നുപുറത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഇമ്രാന് (32) ആണു കൊല്ലപ്പെട്ടത്.