ആ വാര്‍ത്ത തെറ്റ്; സത്യപ്രതിജ്ഞ ചടങ്ങിനിടെ പദവികള്‍ ആവശ്യപ്പെട്ട് കുറിപ്പ് കൈമാറിയത് വി.എസ് എന്ന് യെച്ചൂരി; കുറിപ്പ് എഴുതിയത് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍

VSതിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിനിടെ താന്‍ വി.എസ്.അച്യുതാനന്ദന് കുറിപ്പ് നല്‍കി എന്ന വാര്‍ത്തയോട് പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വി.എസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന് യെച്ചൂരി വിശദീകരിച്ചു. പേഴ്‌സണല്‍ സ്റ്റാഫിലെ ആരോ എഴുതി നല്‍കിയ കുറിപ്പ് വി.എസ് വായിച്ചുനോക്കിയ ശേഷം ചടങ്ങിനിടെ തനിക്ക് കൈമാറുകയായിരുന്നു. കാബിനറ്റ് പദവിയോടെ തനിക്ക് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ പദവി നല്‍കണമെന്നായിരുന്നു കുറിപ്പ്. ഇക്കാര്യം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

വി.എസിന് കുറിപ്പ് നല്‍കിയ സംഭവത്തോട് പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സമീപിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ യെച്ചൂരി ഇക്കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയാറായിട്ടില്ല.

സത്യപ്രതിജ്ഞ ചടങ്ങിനിടെ വി.എസിന്റെ കൈയിലേക്ക് യെച്ചൂരി ഇംഗ്ലീഷില്‍ കുറിപ്പ് നല്‍കിയെന്നും ഇതില്‍ കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം വി.എസ് ഏറ്റെടുക്കണമെന്ന പിബിയുടെ ആവശ്യമായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വി.എസ് കുറിപ്പ് വായിക്കുന്ന ചിത്രങ്ങളും കുറിപ്പിലെ ഉള്ളടക്കവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് സംഭവത്തിന് വിശദീകരണവുമായി യെച്ചൂരി രംഗത്തുവന്നത്. എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരില്‍ താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഇത്തരം പദവികള്‍ക്ക് പിന്നാലെ പോകുന്ന ആളോണോ എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നുമാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് ചോദിച്ചത്. വി.എസ് പറഞ്ഞതിന് നേരെ വിപരീതമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മകന്‍ വി.എ.അരുണ്‍കുമാറാണ് കത്ത് എഴുതി വി.എസിന് നല്‍കിയതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Related posts