ആരോഗ്യപരിപാലനത്തിനു പുതിയ പദ്ധതിയുമായി സംഹതി

alp-healthചേര്‍ത്തല: തീരദേശത്തെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനു പുതിയ പദ്ധതിയുമായി സംഹതി. കേരളത്തില്‍ ഏറ്റവുമധികം കിടപ്പുരോഗികള്‍ക്ക് ഭവനങ്ങളില്‍ചെന്ന് സൗജന്യ പരിചരണം നല്‍കുന്ന സാമൂഹ്യസംഘടനയായ മാരാരിക്കുളം സംഹതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി സംഹതിയുടെ ജര്‍മന്‍ പങ്കാളിയുമായി ചേര്‍ന്ന് കംപ്യൂട്ടര്‍ അധിഷ്ഠിത ആരോഗ്യപരിചരണ സംവിധാനം രൂപീകരിച്ചു.

ജര്‍മനിയിലെ ശാസ്ത്രജ്ഞരായ പ്രഫ. ഡോ.തോമസ് ഷ്‌റാഡര്‍, ഡോ.റ്റിമ് ഷ്‌നൈഡര്‍, ഡെന്നീസ് വാഗ്നര്‍. മാരീയൂസ് ലീഫോള്‍ഡ് എന്നിവരാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ഇതില്‍ എംട്രിയാഗ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഉപകരണമാണ് പ്രധാനം. കംപ്യൂട്ടര്‍ പോലെ ഉപയോഗിക്കുന്ന ഉപകരണത്തില്‍ മോണിട്ടര്‍, വയര്‍ലെസ് കീബോര്‍ഡ്, കാമറ,സ്കാനര്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രോഗികളുടെ ഇസിജി, കൊളസ്‌ട്രോള്‍, ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവ അറിയാന്‍ കഴിയും. എംട്രിയാഗ് സംവിധാനം വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്നുള്ളതാണ് പ്രധാനകാര്യം.

പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് ഡോക്ടറുടെ സഹായം കൂടാതെ തന്നെ രോഗികളെ പരിശോധിച്ച് അവരുടെ ആരോഗ്യസ്ഥിതി അറിയാന്‍ സാധിക്കും. അതോടൊപ്പം രോഗം ബാധിച്ചവരെ കണെ്ടത്തിയാല്‍ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ആശുപത്രികളുമായും ഡോക്ടര്‍മാരുമായും നേരിട്ട് ബന്ധപ്പെടാനും ഇതില്‍ സംവിധാനമുണ്ട്. രോഗം വരാതെ തന്നെ അവരുടെ ആരോഗ്യപരിചരണത്തില്‍ സഹായിക്കുന്നതുവഴി തീരപ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നത് തടയാനും അതുവഴി ചികിസക്കായി മുടക്കേണ്ട സാമ്പത്തികം ഗണ്യമായി കുറക്കുവാനും കഴിയും.

വരുംനാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ സേവനമെത്തിക്കുവാന്‍ മൊബൈല്‍ യൂണിറ്റുകള്‍ തുടങ്ങുവാനും ശ്രമിക്കുകയാണെന്ന് സംഹതി ഡയറക്ടര്‍ ഫാ. ആന്റണി ജേക്കബ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം സായ്മ ഫൗണേ്ടഷന്‍ ചെയര്‍മാന്‍ രവി മേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. ആന്റണി ജേക്കബ് അധ്യക്ഷനായി.

Related posts