കായംകുളം: ഓണാട്ടുകരയുടെ ഉത്സവത്തിനു സമാപനംകുറിച്ച് ഇരുപത്തെട്ടാം ഓണമഹോ ല്സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് നടക്കുന്നകെട്ടുകാഴ്ച വിസ്മയത്തിന് നന്ദി കേശന്മാര് അണിഞ്ഞൊരുങ്ങി. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നോടെ അണിയിച്ചൊരുക്കിയ നന്ദികേശന്മാരെ ഓച്ചിറ പരബ്രഹ്മസന്നിധിയിലേക്ക് ആനയിക്കും. കന്നി മാസത്തിലെ തിരുവോണം നാളിലാണ് കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്മ പുതുക്കി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലേക്കു നന്ദികേശേരൂപങ്ങളെ ഭക്തജനങ്ങള്‍ കാണിക്കയര്‍പ്പിക്കുന്നത്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ നന്ദികേശരൂപങ്ങള്‍ പടനിലത്തേക്ക് എത്തും.
ചട്ടം എന്നറിയപ്പെടുന്ന വാഹനത്തില്‍ ഉറപ്പിച്ച രണ്ട് നന്ദികേശ വിഗ്രഹങ്ങളാണ് സാധാരണയായി എഴുന്നള്ളിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലാണ് നന്ദികേശരൂപങ്ങള്‍. ഇതില്‍ ചുവപ്പ് പരമശിവനായും വെള്ള പാര്‍വതിയായും സങ്കല്പിച്ചാണ് ഒരുക്കുന്നത്. രാവിലെ ഏഴുമുതല്‍ ഓച്ചിറ ക്ഷേത്രത്തിലെന്നപോലെ എല്ലാ കാളമൂടുകളിലും കഞ്ഞിവിതരണം നടക്കും. തുടര്‍ന്ന് ഗണപതിഹോമം, ഭാഗവതപരായണം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച, പറയിടീല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കും നാനാജതിമതസ്ഥര്‍ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഇരുപത്തിയെട്ടാം ഓണദിനത്തിലെ കാളക്കെട്ട് ഉത്സവം.
56 കരകളില്‍ നിന്നും വിവിധ സന്നദ്ധ സംഘടനകള്‍, യുനജനസംഘടനകള്, വനിതസംഘടനകള്‍ തുടങ്ങിയവര്‍ അലങ്കരിച്ചുകൊണ്ടുവരുന്ന കെട്ടുകാളകളും നിശ്ചലദൃശ്യങ്ങളും പടലനിലത്തെ ഭക്തിസന്ദ്രമാക്കും. കാഴചക്കാര്ക്കു വിസ്മയം പകരുന്ന തരത്തില്‍ .പടുകൂറ്റന്‍മുതല്‍ കൈപ്പത്തിയുടെ വലിപ്പംവരെയുള്ള കാളകള്‍ ഇക്കൂട്ടത്തിലുണ്ടാകും. വരവിളപെരുമാന്തഴ, ചങ്ങന്‍കുളങ്ങര, പായിക്കുഴി, മേമന വടക്ക്, മേമന തെക്ക്, ആലുംപീടിക, കൃഷ്ണപുരം, പുതുപ്പള്ളി, തെക്ക് കൊച്ചുമുറി തുടങ്ങിയ കരകളില്‍നിന്ന് വലിപ്പമേറിയ കെട്ടുകാളകളാണ് കെട്ടുകാഴ്ച്ചയില്‍ അണിനിരക്കുക.
കെട്ടുകാളകളുടെ നിര്‍മാണത്തിന് ചട്ടം ഉറപ്പിക്കുന്ന ദിവസംമുതല്‍ തുടങ്ങുന്ന ആഘോഷമാണ് ഇന്ന് ഇരുപത്തെട്ടാം ഓണത്തിന് ഉച്ചസ്ഥായിയില്‍ എത്തുന്നത്. നയന മനോഹരമായ കെട്ടുകാഴ്ച ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ പല ദേശം കടന്ന് ഇവിടേക്ക് ഒഴുകിയെത്തും കെട്ടുകാഴ്ച്ച നടക്കുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.