ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ സ്‌ഫോടന പരമ്പര; മരണം 113 ആയി; ഐഎസ് ഭീകരര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

isബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ മൂന്നിടങ്ങളിലായി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരണം 113 ആയി. ഷിയ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 84 പേരാണ് മരിച്ചത്. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന പ്രദേശത്തിനു സമീപത്തെ കടകളും വാഹനങ്ങളും കത്തിനശിച്ചു. സ്ഥലത്തു തടിച്ചുകൂടിയ രോഷാകുലരായ പ്രദേശവാസികള്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി.—

മറ്റു രണ്ടു സ്‌ഫോടനങ്ങളും പോലീസ് ചെക്ക്‌പോസ്റ്റിലാണ് ഉണ്ടായത്. വടക്കന്‍ ജില്ലയായ കാദിമയിലും പടിഞ്ഞാറന്‍ നഗരമായ ജാമിയയിലുമാണ് പോലീസ് ചെക്ക്‌പോസ്റ്റുകള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. രണ്ടിടങ്ങളിലുമായി 29 പേര്‍ മരിച്ചു. ഐഎസ് ഭീകരര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെയാണ് ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അബു സുലൈമാന്‍ അല്‍-അന്‍സാരിയാണ് സ്‌ഫോടനം നടത്തിയ ചാവേറെന്നും പ്രസ്താവനയില്‍ പറയുന്നു.—

സദറിലെ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ് ട്രക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ഡ്രൈവര്‍ മാര്‍ക്കറ്റില്‍ ട്രക്ക് പാര്‍ക്കു ചെയ്ത ശേഷം കടന്നുകളഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്.—കാദിമയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പോലീസ് ഉദ്യാഗസ്ഥരടക്കം 17 പേരാണ് മരിച്ചത്. 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേസമയം തന്നെയാണ് ജാമിയയിലും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. 12 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.—

Related posts