ഇഷ്ടികക്കളത്തിനുള്ള ട്രൈബ്യൂണല്‍ അനുമതി ഹൈക്കോടതി റദ്ദാക്കി

ktm-courtkeralaപിറവം: നഗരസഭാ പ്രദേശത്ത് 13 ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി  റദ്ദ് ചെയ്തു. ഇഷ്ടികക്കള ഉടമകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ട്രൈബ്യൂണലില്‍ നല്‍കിയ അപ്പീലുകളില്‍ ഡിസംബര്‍ മൂന്നിന് വാദം കേള്‍ക്കാനും ഇതിനുശേഷം ഒരു മാസത്തിനകം തീരുമാനമെടുക്കാനുമാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്.

രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ ഇഷ്ടികക്കളങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നഗരസഭ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നു 13 ഇഷ്ടികക്കളങ്ങളുടെ ഉടമകള്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ നഗരസഭയുടെ ഉത്തരവ് സ്റ്റേ ചെയ്ത്  പ്രവര്‍ത്തിക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിനെതിരേ നഗരസഭ സെക്രട്ടറിയും കമ്മിറ്റിക്കുവേണ്ടി ചെയര്‍മാനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഇതിന് ഒരു മാസം മുമ്പ് സ്റ്റേ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വാദം കേട്ടാണ് ഹൈക്കോടതി ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദുചെയ്തിരിക്കുന്നത്. പിറവം നഗരസഭ സെക്രട്ടറി പി.ആര്‍. മോഹന്‍കുമാറും, ചെയര്‍മാന്‍ സാബു കെ. ജേക്കബുമാണ്  ഹൈക്കോടതിയെ സമീപിച്ചത്.

രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളും മാരക രോഗങ്ങളുടെ വ്യാപനവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും നഗരസഭ ഉപസമിതിയുടെ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥിരംസമിതി  ചെയര്‍മാനായ അരുണ്‍ കല്ലറയ്ക്കല്‍ അധ്യക്ഷനായുള്ള ഉപസമിതിയില്‍ കൗണ്‍സിലര്‍മാരായ അന്നമ്മ ഡോമി, ഡോ. അജേഷ് മനോഹര്‍, സോജന്‍ ജോര്‍ജ്, ഉണ്ണി വല്ലയില്‍, ബെന്നി വി. വര്‍ഗീസ്, പ്രഫ. ടി.കെ. തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. സുരേഷ്കുമാര്‍ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഴത്തില്‍ മണ്ണ് ഖനനം ചെയ്‌തെടുത്താണ് ഇഷ്ടിക നിര്‍മിച്ചുവന്നിരുന്നത്. അമ്പതടി വരെ താഴ്ത്തി മണ്ണ് ഖനനം ചെയ്‌തെടുത്തതായും  കണ്ടെത്തി.

അഞ്ചടിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്‌തെടുക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇപ്രകാരം ചെയ്തിരുന്നത്. ഇവിടം പൂര്‍വസ്ഥിതിയിലാക്കി മണ്ണിട്ട് മൂടണമെന്നുണ്ടെങ്കിലും ഇതും ചെയ്തിട്ടില്ല. മണ്ണ് ആഴത്തില്‍ ഖനനം ചെയ്‌തെടുക്കുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും കിണറുകളിലും ജല നിരപ്പ് താഴുകയും വേനല്‍ ആരംഭത്തില്‍തന്നെ വറ്റിവരളുകയും ചെയ്യും.

ഇഷ്ടിക ചുട്ടെടുക്കുമ്പോള്‍ നിറം ലഭിക്കുന്നതിനും വേഗം ഉണങ്ങുന്നതിനും മറ്റുമായി നിരോധിത രാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. ഇതു സംബന്ധിച്ചും നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് നഗരസഭ  ഏകകണ്ഠമായി തീരുമാനിച്ചത്. ഇനി ഇഷ്ടികക്കള ഉടമകള്‍ക്കുള്ള പ്രതീക്ഷ ട്രൈബ്യൂണലില്‍ നല്‍കിയിരിക്കുന്ന അപ്പീലിലുള്ള തീരുമാനമാണ്.

Related posts