ഉണ്ണിക്കണ്ണന്‍ രണ്ടാംവട്ടവും എവറസ്റ്റിലേക്ക്

knr-unnikannanചെറുപുഴ(കണ്ണൂര്‍): എവറസ്റ്റ് കൊടുമുടി രണ്ടാം തവണയും കീഴടക്കാനുള്ള തയാറെടുപ്പിലാണു പെരിങ്ങോം സ്വദേശിയായ എഴുത്തന്‍വീട്ടില്‍ ഉണ്ണിക്കണ്ണന്‍. കരസേനയില്‍ സുബേദാറായ ഈ മുപ്പത്തിമൂന്നുകാരനുള്‍പ്പെടുന്ന സംഘം ഈമാസം 28ന് ചരിത്രയാത്രയ്ക്കു തുടക്കംകുറിക്കും. സമുദ്രനിരപ്പില്‍നിന്ന് 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയില്‍ 2013 മേയ് 20ന് രാവിലെ 5.45നാണ് ഉണ്ണിക്കണ്ണന്‍ ഉള്‍പ്പെട്ട കരസേനയുടെ പ്രത്യേക സംഘം ആദ്യതവണ ഇന്ത്യന്‍ പതാക നാട്ടിയത്.

അതിനു മുമ്പ് 2012ല്‍ ഉണ്ണിക്കണ്ണനും സംഘവും ശ്രമം നടത്തിയെങ്കിലും പാതിവഴിയില്‍ മടങ്ങേണ്ടി വന്നു. 2015 ല്‍ മൂന്നാമത്തെ ശ്രമത്തിനിടയിലായിരുന്നു നേപ്പാളിലെ ഭൂകമ്പം. അന്നു മഞ്ഞുമലകള്‍ കൂട്ടത്തോടെ ഇടിഞ്ഞുവീണു സഹയാത്രികര്‍ക്കു സാരമായ പരിക്കുകളേറ്റിരുന്നു. അന്നും ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങി. വീണ്ടും എവറസ്റ്റ് കയറാനുള്ള ഒരുക്കത്തിന്റെ ഭാഗമായി സിയാച്ചിനില്‍ ഒരു മാസത്തെ കഠിനപരിശീലനത്തിലാണ് ഉണ്ണിക്കണ്ണന്‍ ഉള്‍പ്പെട്ട സംഘം. ഡാര്‍ജിലിംഗിലെ ഹിമാലയം മൗണ്ടനറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാണ് സാഹസികത ഇഷ്ടപ്പെടുന്ന ഉണ്ണിക്കണ്ണന്‍ മലകയറ്റത്തില്‍ പരിശീലനം നേടിയത്.

എവറസ്റ്റ് ലക്ഷ്യമാക്കി ഈ ധീരസൈനികന്‍ വീണ്ടും യാത്ര തിരിക്കുമ്പോള്‍ വിജയിച്ചു തിരിച്ചുവരുന്നതു കാണാന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണു പെരിങ്ങോത്തെ വീട്ടില്‍ അമ്മയും ഭാര്യ പ്രജിഷയും മകള്‍ ഒന്നര വയസുകാരി ആദ്യശ്രീയുമടങ്ങുന്ന കുടുംബം. ആശംസയര്‍പ്പിച്ച് അഭിമാനത്തോടെ ജന്മനാടും കാത്തിരിക്കുന്നു.

Related posts