ഉറവിട മാലിന്യ സംസ്കരണം, പോട്ട് കമ്പോസ്റ്റ് പദ്ധതിക്കു തുടക്കം

tcr-malinyamഗുരുവായൂര്‍:  നഗരസഭയിലെ വീടുകളില്‍ ഉറവിട മാലിന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകളില്‍ “പോട്ട് കമ്പോസ്റ്റ്’ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ തൊഴിലാളികള്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തിവെക്കുന്നു. പകരം പോട്ട് കമ്പോസ്റ്റ് സംവിധാനം എല്ലാ വീടുകളിലും നടപ്പിലാക്കും.

കളിമണ്ണുകൊണ്ട് നിര്‍മിച്ച മൂന്നു തട്ടുകളുള്ള പോട്ട് കമ്പോസ്റ്റിങ്ങ് യൂണിറ്റാണ് നഗരസഭ നല്‍കുന്നത്. ഇതിന് പുറമെ ഇനോക്കുലം, സ്‌പ്രെയര്‍ എന്നിവയും നല്‍കും. 800 രൂപയാണ് വില. തിരുവെങ്കിടം പ്രദേശത്തെ വീടുകളില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോട്ട് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കിയത് വിജയിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് നഗരസഭ പദ്ധതി ഏറ്റെടുത്തത്. മൂന്ന്അടിയോളം മാത്രം വലിപ്പമുള്ള യൂണിറ്റ് വീടിന്റെ എതു ഭാഗത്തുവേണമെങ്കിലും വെക്കാമെന്നതാണ് പ്രത്യേകത. ഇതെങ്ങനെ ഉപയോഗിക്കണമെന്നത് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പരിശീലിപ്പിക്കും. ജൈവമാലിന്യങ്ങള്‍ പോട്ട് യൂണിറ്റില്‍ നിക്ഷേപിക്കാം, അജൈവ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും.

നഗരസഭയുടെ ക്ലീന്‍ ആന്റ് ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായാണ് പോട്ട് കമ്പാസ്റ്റ് തുടങ്ങുന്നത്. ഇതിനുള്ള പോട്ടുകള്‍ നഗരസഭയില്‍ നിന്ന്് വാങ്ങണം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി.കെ. ശാന്തകുമാരി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷനായി. ജിഷോ. എസ്. പുത്തൂര്‍ ഉപയോഗ രീതി വിശദീകരിച്ചു. എം. രതി, സുരേഷ് വാര്യര്‍, അഡ്വ. ആര്‍.വി. മജീദ്, ഷൈലജ ദേവന്‍, രഘുരാമന്‍, കെ.എസ്. ലക്ഷ്മണന്‍, പോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയുടെ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍ മഞ്ജുളാല്‍ ഗ്രൗണ്ട്, യുപി സ്കൂളിന് മുന്‍വശം, പടിഞ്ഞാറെനട ഗ്രൗണ്ട്, മമ്മിയൂര്‍ ജംഗ്ഷന്‍, തൈക്കാട് ജംഗ്ഷന്‍, ആനക്കോട്ട എന്നിവിടങ്ങളില്‍ എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നല്‍കി പൊതുജനങ്ങള്‍ മാലിന്യ സംസ്കരണത്തില്‍ സഹകരിക്കണമെന്നും നഗരസഭ അറിയിച്ചു.

Related posts