എംബിഎക്കാരിയുടെ സംരംഭം; പശുവളര്‍ത്തല്‍ മാസവരുമാനം 30,000

karബംഗളൂരു അല്‍ അമീന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് എംബിഎ ഫസ്റ്റ് ക്ലാസില്‍ പാസായ ലിയാ മാത്യു ഉദ്യോഗം വേണ്ടെന്നു വച്ചാണ് 2011 ജനുവരിയില്‍ പശുളര്‍ത്തല്‍ തുടങ്ങിയത്. എംബിഎക്കാരിക്കു പറ്റിയ പണിയാണോ പശുപരിപാലനമെന്ന് ചിലരൊക്കെ ചോദിച്ചു. പശുവിനു തീറ്റപറിക്കുന്നതിലും കുളിപ്പിക്കുന്നതിലും പാല്‍ കറന്നെടുക്കുന്നതിലും എന്താ കുറവെന്ന ലിയായുടെ ചോദ്യത്തിനു മുന്നില്‍ മറുചോദ്യം ഉണ്ടായില്ല.

ഒരു പശുവില്‍ തുടങ്ങിയ സംരംഭം ഇപ്പോള്‍ 13 പശുക്കളില്‍ എത്തി നില്‍ക്കുന്നു. ദിവസം 250 ലിറ്റര്‍ പാല്‍ ഉത്പാദനം. 20 ലിറ്റര്‍ വരെ കറവയുള്ള പശുക്കള്‍ പലതുണ്ട്.

ഇത്രത്തോളം പാല്‍ എവിടെ എങ്ങനെ വില്‍ക്കുമെന്നാവും പലര്‍ക്കുമുണ്ടാകുന്ന ആശങ്ക. തുടക്കത്തില്‍ മില്‍മ സൊസൈറ്റിയിലായിരുന്നു പാല്‍ കൊടുത്തിരുന്നത്. പശുക്കളുടെ എണ്ണവും പാല്‍കറവയും കൂടിയതോടെ ലിയ സ്വന്തം സ്കൂട്ടറില്‍ പാല്‍ വീടുകളില്‍ വില്‍ക്കാന്‍ തുടങ്ങി.

എംബിഎക്കാരി പാല്‍ക്കുപ്പിയുമായി സ്കൂട്ടറില്‍ പോയി വീടുകളില്‍ അത് വിറ്റു തുടങ്ങിയപ്പോള്‍ പലരും ചോദിച്ചു. നല്ല ജോലി കിട്ടുമെന്നിരിക്കെ എന്തിനാണ് പാല്‍ക്കച്ചവടമെന്ന്. ഏതു ജോലിയും മാന്യമാണെന്ന മറുപടിയാണ് ലിയായ്ക്ക് അവരോടൊക്കെ പറയാനുണ്ടായിരുന്നത്.

ഒരു ലിറ്റര്‍ പാലിന് ഇന്നു 40 രൂപ കിട്ടും. സംരക്ഷണച്ചെവു കിഴിച്ചാല്‍ മാസം മുപ്പതിനായിരം രൂപയ്ക്കു മുകളിലാണ് ഈ വീട്ടമ്മയുടെ വരുമാനം. വിജയകരമായ സംരഭം തുടങ്ങി വിജയിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് 34–കാരിയായ ലിയ.കോട്ടയം പേരൂര്‍ പുതുക്കരി യില്‍ ലിയാ മാത്യുവിന്റെ ഈ വിജയഗാഥയ്ക്കു പിന്നില്‍ പ്രോത്സാഹനം നല്‍കുന്നത് ഭര്‍ത്താവ് ഹൈക്കോടതി അഭിഭാഷകനായ ഹാന്‍സണ്‍ പി മാത്യുവാണ്. മകള്‍ സാറ മരിയയും അമ്മയോടൊപ്പം തൊഴുത്തിസലും തൊടിയിലും സജീവമാണ്. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രോത്സാഹനവും ലിയായുടെ വിജയഗാഥയ്ക്കു പിന്നിലുണ്ട്. വനിതാശാക്തീകരണത്തില്‍ കെഎസ്എസ് നല്‍കിയ പ്രോത്സാഹവും പിന്‍തുണയും പ്രധാനമായിരുന്നു. എല്ലാ തൊഴിലും മഹത്തരമാണെന്നും പശുവളര്‍ത്തല്‍പോലുള്ള സ്വയംതൊഴില്‍ ലാഭകരമായി നടത്താനാകുമെന്നുമുള്ള തിരിച്ചറിവ് ഇവിടെയാണ് ലഭിച്ചത്. കെഎസ് എസ്എസ് നേതൃത്വത്തില്‍ പേരൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന തൃപ്തി വനിതാ സ്വയം സഹായസംഘത്തിലെ അംഗവുമാണ് ലിയ.

എംബിഎ പഠനത്തിനുശേഷം കോട്ടയത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ലിയ. ഇതിനിടെയാണ് മാതാപിതാ ക്കളുടെ ഉത്തരവാദിത്വവും ലിയയില്‍ വന്നുചേര്‍ന്നത്. അങ്ങനെയിരിക്കെ ജോലി നിര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ലിയ തീരുമാനിച്ചു. വീട്ടുചുമതലയുണ്ടായിട്ടും ചെയ്യാന്‍ സാധി ക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നു ലിയ ആഗ്രഹിച്ചു. അങ്ങനെയാണ് പശുവളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചത്.

ഒരു പശുവില്‍ തുടങ്ങിയ സംരഭം എച്ച്എഫ്, ജേഴ്‌സി, ബ്രൌണ്‍സിസ് ഇനങ്ങളില്‍പ്പെട്ട 13 പശുക്കളില്‍ എത്തി നില്‍ക്കുന്നു. പ്രസവശേഷം മൂന്നു മാസം കഴിയുമ്പോള്‍ കിടാരികളെ വില്‍ക്കുകയാണ് പതിവ്. വീടിനടുത്തുള്ള തൊഴുത്ത് അത്രയേറെ നൂതനമൊന്നുമല്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പശുക്കളെ കുളിപ്പിക്കും. അടുത്തയിടെയായി രണ്ടു പേരുടെ സഹായം ഇതിനുണ്ട്. തൊഴുത്തില്‍ ഫാനും സംഗീതവു മൊക്കെയുണ്ടെന്നതാണ് ആഡംബരം. ആഴ്ചയില്‍ രണ്ടു ദിവസം ഓരോ പശുക്കളെയും മുറ്റത്ത് ഇറക്കിക്കെട്ടും. പുരയിടത്തിലൂടെ നടത്തിക്കും. രണ്ടോ മൂന്നോ നേരമാണ് തീറ്റ.

സ്വന്തം പുരയിട ത്തോട് ചേര്‍ന്നുള്ള കൃഷിയിട ത്തില്‍ പുല്‍ കൃഷിചെയ്യുന്ന തോടൊപ്പം സ്ഥലം പാട്ടത്തി നെടുത്തും കൃഷിയുണ്ട്. ദിവസം ആറു കിലോ വീതം പോഷാകാഹാര തീറ്റയും ഓരോ പശുവിനും നല്‍കുന്നുണ്ട്. കുളമ്പുരോഗം ഉള്‍പ്പെടെ പ്രധിരോധ കുത്തിവയ്പ്പുകളും മരുന്നുകളും ഇവയ്ക്കു നല്‍കുന്നു. ചാണകവും തൊഴുത്തിലെ അവശിഷ്ടങ്ങളും പുരയിടത്തില്‍ ജൈവവളമായി മാറുന്നു. വാഴയും കപ്പയും ചേനയും ചേമ്പുമൊക്കെ ഈ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നു. ദിവസവും പുലര്‍ച്ചെ മൂന്നിന് ലിയയുടെ ദിനചര്യ തുടങ്ങും. കറവ യന്ത്രം ഉപയോ ഗിച്ച് പശുക്കളെ കറന്നശേഷം അഞ്ചര മുതല്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള അഞ്ച് കിലോമീറ്റര്‍ പ്രദേശത്താണ് പാല്‍വില്‍പന. വീട്ടില്‍ തയാറാക്കിയ തൈരും ഇവര്‍ വില്‍ക്കുന്നുണ്ട്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ പശുവളര്‍ത്തല്‍ ലാഭകരവും ഒപ്പം രസകരവുമാണെന്നാണ് ഈ എംബിഎക്കാരിക്കു പറയാനുള്ളത്. ലിയ മാത്യു ഫോണ്‍: 9496544261.

റെജി ജോസഫ്

Related posts