എടവകയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ ഉലച്ചില്‍

knr-congressKKD-MUSLIMമാനന്തവാടി: എടവകയില്‍ ലീഗ് കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍. ഇന്നലെ നടക്കേണ്ടിയിരുന്ന യുഡിഎഫ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചു. കോണ്‍ഗ്രസ്് നിയന്ത്രണത്തിലുള്ള മാനന്തവാടിയിലെ സഹകരണ ബാങ്കില്‍ ലീഗ് നിര്‍ദേശിച്ച വ്യക്തിക്ക് ജോലി നല്‍കണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ആദ്യപടി എന്ന നിലക്കാണ് എടവകയിലെ ലീഗ് ഭാരവാഹികള്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗം ബഹിഷ്ക്കരിച്ചതെന്നാണ് വിവരം. ലീഗ് രണ്ട് വര്‍ഷമായി ജോലി നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. പരിഗണിക്കാം എന്ന മറുപടിയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ജോലി നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ മറുപടി. ലീഗിന്റെ പിന്തുണയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും നിയമനകാര്യത്തില്‍ കോണ്‍ഗ്രസ്് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നാളിതുവരെയായിട്ടും തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം ശകതമായ താക്കീതുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇതിന്റെ മുന്നോടിയായാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതും. പ്രശ്‌നത്തില്‍ ജില്ലാ കോണ്‍ഗ്രസ്് നേതൃത്വം ഇടപ്പെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഭരണത്തിന് പിന്തുണ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ലീഗിന്റെ നീക്കമെന്നാണ് വിവരം.

എടവക ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലീഗിന് മൂന്ന് സീറ്റും, എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളുമാണ് ഉള്ളത്. ലീഗ് പിന്തുണ പിന്‍വലിച്ചാല്‍ എടവകയില്‍ ഭരണമാറ്റംവരെ ഉണ്ടായേക്കാം. അതെ സമയം സ്റ്റിയറിംഗ് കമ്മിറ്റി മാറ്റി വെച്ചത് ലീഗ് ഭാരവാഹികളില്‍ ചിലര്‍ക്കുള്ള അസൗകര്യം കണക്കിലെടുത്താണെന്നും, സ്റ്റിയറിംഗ് കമ്മിറ്റി മറ്റൊരു ദിവസം ചേരുമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.

Related posts