എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയവുമായി എല്‍എംഎസ് തമിഴ് സ്കൂള്‍

tvm-schoolപാറശാല: തമിഴ്‌നാട്ടില്‍ മലയാളപഠനം നിര്‍ത്തലാക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിര്‍ത്തിയോട് ഉരുമിക്കിടക്കുന്ന തെക്കേയറ്റത്തെ ചെറുവാരക്കോണത്ത് സ്ഥിതിചെയ്യുന്ന തമിഴ് ഹൈസ്കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം. 11 വിദ്യാര്‍ഥികളാണ് ഈവര്‍ഷം പരീക്ഷയെഴുതിയത്. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി നൂറുമേനി വിജയനം കൊയ്ത ഈ സ്കൂളില്‍ സമീപവാസികളായ മൂന്ന് വിദ്യാര്‍ഥികളും ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ വിദ്യാര്‍ഥികള്‍ സ്കൂള്‍ ബോര്‍ഡിംഗില്‍ നിന്നാണ് പഠിക്കുന്നത്.

ഇവരുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇവിടത്തെ അധ്യാപകരാണെന്ന് ഹെഡ്മിസ്ട്രസ് ശ്രീലത പറഞ്ഞു. 200 വര്‍ഷത്തെ പഴക്കമുള്ളതും താലൂക്കിലെതന്നെ ആദ്യ വിദ്യാലയങ്ങളില്‍ ഒന്നുമാണ് പാറശാല എല്‍എംഎസ് ഹൈസ്കൂള്‍. ചെറുവാരക്കോണത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും പാറശാല സ്കൂളായിട്ടാണ്  അറിയപ്പെടുന്നത്. 1817ലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ക്രിസ്റ്റ്യന്‍ മിഷണറിയായിരുന്ന ചാള്‍സ് മീഡ് അയ്യര്‍ സ്ഥാപിച്ചതാണ് സ്കൂള്‍ തന്റെ ശിഷ്യനായ വേദനായകം സൗജന്യമായി നല്‍കിയ സ്ഥലത്ത് ഓലമേഞ്ഞ ഷെഡ് നിര്‍മിച്ച് 1817 ഏപ്രില്‍ 25ന് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.

സ്ഥാപകനായിരുന്ന ചാള്‍സ് മീഡ് അയ്യര്‍ ആയിരുന്നു പ്രഥമാധ്യാകന്‍. വേദനായകത്തിന്റെ മക്കളായ സ്റ്റീഫന്‍സും ഏബ്രഹാമുമായിരുന്നു വിദ്യാര്‍ഥികള്‍. തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളും കണക്കും തയ്യലും ആദ്യകാലത്ത് പഠിപ്പിച്ചിരുന്നു. 1828 മുതല്‍ 1830 വരെയുള്ള കാലത്ത് തിരുവിതാംകൂറില്‍ നടന്ന മേല്‍മുണ്ട് സമരത്തില്‍ ഈ സ്കൂള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. തുടര്‍ന്ന് 1845 ല്‍ ചാള്‍സ് മീഡ് അയ്യരുടെ സഹായിയായിരുന്ന ജോണ്‍ ആബ്‌സ് ഇവിടെ സ്കൂള്‍ പുനര്‍ നിര്‍മിക്കുകയായിരുന്നു. 1986 ല്‍ ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തി.

ആദ്യകാലത്തില്‍ തമിഴ് പഠിക്കുന്നതിനായി അനേകം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തുന്നത്. 2017 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇവിടെ 13 വിദ്യാര്‍ഥികളാണുള്ളത്. നിര്‍ധനരായ ഈ വിദ്യാര്‍ഥികള്‍ക്കും നൂറ് ശതമാനം വിജയം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അധ്യാപകര്‍.

Related posts