കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ്: വാദം അടുത്തമാസത്തേക്കു മാറ്റി

Consumer-thumbതൃശൂര്‍: മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രതിയായുള്ള കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസുകളില്‍ ഒക്‌ടോബര്‍ മൂന്നിന് വിശദമായ വാദം കേള്‍ക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇരുകക്ഷികളുടെയും സൗകര്യം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്. മലയാളവേദി പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് വട്ടുകുളത്തിന്റേതാണ് ഹര്‍ജി.

കണ്‍സ്യൂമര്‍ ഫെഡിനുവേണ്ടി പത്തോളം ബോട്ടുകള്‍ വാങ്ങിയതിലെ ക്രമക്കേട്, മദ്യം വാങ്ങിയതിലൂടെ ലഭിച്ച ഇന്‍സെന്റീവിലെ ക്രമക്കേട്, പലചരക്ക്, സ്റ്റേഷനറി, അരി മുതലായവ വാങ്ങിയതിലെ അഴിമതി, പച്ചക്കറി സാധനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കൊണ്ടുവന്ന സംഭവം, സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനായി 141 വാഹനങ്ങള്‍ നിര്‍മിച്ചതിലെ ക്രമക്കേടുകളും ഉള്‍പ്പെടെ നൂറിലേറെ കോടിയുടെ അഴിമതി നടന്നുവെന്നും, കണ്‍സ്യൂമര്‍ ഫെഡിനു കീഴിലെ വിദേശമദ്യശാലയില്‍ സാമ്പത്തിക തിരിമിറി നടത്തിയെന്ന ആരോപണമുള്‍പ്പെടുന്ന മറ്റ് കേസുകളുമുള്‍പ്പെടെയുള്ളവയിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

രണ്ടു തവണയായി അന്വേഷണത്തിന് ഉത്തരവിട്ടതില്‍, ത്വരിതാന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം കോടതിക്കു ലഭിച്ചു. ഇതിനിടയില്‍ ഹര്‍ജിക്കാരന്‍ തെളിവായി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു.  കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി.സനില്‍കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍ എം. ഷാജി, മുന്‍ റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരെയാണ് ഒന്നു മുതല്‍ ഏഴുവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. സി.എന്‍. ബാലകൃഷ്ണന്‍ എട്ടാം പ്രതിയാണ്.

ആരോപണങ്ങള്‍ സ്ഥിരീകരിച്ചും, ചിലതില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്തുള്ളതുമായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട്.  കണ്‍സ്യൂമര്‍ഫെഡില്‍ 2010 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്റീവിനത്തില്‍ വ്യാപക ക്രമക്കേട് കെണ്ടത്തിയതായി റിപ്പോര്‍ട്ടിലുള്ളത്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും അന്വേഷണങ്ങളും നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

Related posts