കപ്പലില്‍ ജോലിക്കിടെ മരിച്ച നിയാസിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

KTM-MARANAMകോട്ടയം: കപ്പലിലെ ജോലിക്കിടെ മരിച്ച കുമാരനല്ലൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇറാനില്‍നിന്നു ഷാര്‍ജയിലേക്കു പോകുകയായിരുന്ന കപ്പലിലെ ജീവനക്കാരനായിരുന്ന കുമാരനല്ലൂര്‍ മേക്കാട്ടിക്കുന്നേല്‍ എ.പി. കാസിമിന്റെ മകന്‍ എം.എ. നിയാസ്‌മോന്റെ (28) മൃതദേഹമാണ് നാളെ പുലര്‍ച്ചെ രണ്ടിനു നെടുമ്പാശേരിയില്‍ എത്തിക്കുക.

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ എത്തിക്കുന്ന മൃതദേഹം പുലര്‍ച്ചെ അഞ്ചിനു വീട്ടിലെത്തിക്കും. സംസ്കാരം ആറിനു നീലിമംഗലം മുസ്‌ലിം ജമാ അത്ത് കബര്‍സ്ഥാനില്‍ നടക്കും. ജൂലൈ 25നാണു നിയാസ് മരിക്കുന്നത്. ഹുമൈദ് ബദര്‍ മറൈന്‍ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരനായിരുന്നു നിയാസ്. മരണവിവരം അറിഞ്ഞിരുന്നുവെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുകയായിരുന്നു. തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ആന്റോ ആന്റണി എംപിയും ഇടപെട്ടാണു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നപടികള്‍ സ്വീകരിച്ചത്. ആരിഫയാണു നിയാസിന്റെ മാതാവ്. ഭാര്യ: സുറുമി. മകള്‍: അമ്‌ന ഫാത്തിമ (ഒന്നരവയസ്).

Related posts