കപ്പല്‍ മാര്‍ഗം കല്‍ക്കത്ത വരെ, അവിടെ നിന്നു റോഡ് മാര്‍ഗം… അമേരിക്കയില്‍ നിന്ന് ലിയര്‍ ജെറ്റെത്തി; ഇനി വിദ്യാര്‍ഥികള്‍ക്ക് വിമാനത്തില്‍ കയറി പഠിക്കാം

jetനേമം: വിദ്യാര്‍ഥികളുടെ പഠനത്തിനായി  അമേരിക്കന്‍ ലിയര്‍ ജെറ്റ് വിമാനം പള്ളിച്ചല്‍ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏവിയേഷനില്‍ എത്തി.  ഡയറ്കടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരത്തോടെ വിദ്യാര്‍ഥികള്‍ക്ക് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിംഗ് കോഴ്‌സിന്റെ പഠനത്തിനായാണ് വിമാനം എത്തിച്ചത്. 27ന് ഉദ്ഘാടനത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിമാനം നല്‍കും.

അമേരിക്കയില്‍ നിന്നും കപ്പല്‍ മാര്‍ഗം കല്‍ക്കത്തയില്‍ എത്തിയ വിമാനം അവിടെ നിന്നും റോഡ് മാര്‍ഗം വലിയ കണ്ടെയ്‌നര്‍ ലോറികളിലാണ് പള്ളിച്ചലില്‍ കൊണ്ടുവന്നത്. പിന്നീട് വിദഗദ്ധരായ എന്‍ജിനിയേഴ്‌സിന്റെ നേതൃത്വത്തില്‍ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിലവിലുള്ള നാല് ചെറുവിമാനങ്ങള്‍ക്ക് പുറമെയാണ് പുതിയ വിമാനമെത്തിയത്. എട്ടുപേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഈ വിമാനം.

ലഗേജ് ഉള്‍പ്പടെ എട്ടു ടണ്ണിലേറെ ഭാരം വരും വിമാനത്തിന്. സെസ്‌ന -150, സെസ്‌ന -152, മെര്‍ലിന്‍ 2 ബി, പുഷ്പക് എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള മറ്റ് വിമാനങ്ങള്‍. എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിംഗ് കുട്ടികളുടെ പഠനത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ചെറുവിമാനം. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് പരിശീലന പറത്തല്‍ ആവശ്യമില്ലാത്തതിനാല്‍ പറപ്പിക്കലിന് അനുമതിയില്ല.

എന്നാല്‍ പൂര്‍ണ പ്രവര്‍ത്തന ക്ഷമവുമാണ്.  അഞ്ച് വിമാനങ്ങള്‍ ഉള്ള തെക്കെ ഇന്ത്യയിലെ ഏക ഇന്‍സ്റ്റിറ്റിയൂട്ടാണിതെന്നും  അമേരിക്കയില്‍ നിന്നും വിമാനം എത്തിക്കാന്‍ നടപടി ക്രമങ്ങള്‍ക്കായി  അഞ്ച് മാസത്തിലേറെ വേണ്ടി വന്നതായും ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറഞ്ഞു.

Related posts