കാന്‍സര്‍ ഒപി ഒരു മാസത്തിനകം ~; ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി

cancerകൊച്ചി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒപി വിഭാഗം ഒരു മാസത്തിനകം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചു. കെട്ടിടത്തിലെ അടിയന്തരാവശ്യങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ക്രമീകരിക്കാന്‍ സ്‌പെഷല്‍ ഓഫീസറുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു.  ഒ.പി. തുടങ്ങാനാവശ്യമായവയുടെ മുന്‍ഗണന അനുസരിച്ചുള്ള പട്ടിക ഇന്നു സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഇന്നലെ വൈകുന്നേരം കാന്‍സര്‍ കേന്ദ്രത്തിലെത്തി കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. കാന്‍സര്‍ ഒ.പി. തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതരുമായുള്ള ധാരണാപത്രം തയാറായിക്കഴിഞ്ഞു.

ഏതൊക്കെ തരത്തിലുള്ള സഹകരണമാണ് ഇരുസ്ഥാപനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകേണ്ടത്, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍, അത്യാവശ്യം വേണ്ടഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം, മറ്റ് പരിശോധന സംവിധാനം തുടങ്ങിയവയില്‍ ഇതിനകം വ്യക്തയുണ്ടാക്കിയിട്ടുണ്ട്. ചില ഭേദഗതികള്‍ നിര്‍ദേശിച്ചതു കൂടി പരിഗണിച്ച് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ധാരണാപത്രം ഒപ്പിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. താഴത്തെ നിലയില്‍ ഒ.പി. തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഏറെ കുറെ പൂര്‍ത്തിയായി. നാലു ഒപി കണ്‍സള്‍ട്ടിംഗ് മുറികള്‍ തയാറാക്കിയിട്ടുണെ്ടങ്കിലും ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ കസേര ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള മുറി, ക്ഷേമ പദ്ധതി രജിസ്‌ട്രേഷന്‍ മുറി, ഫാര്‍മസി, രക്തശേഖരണ കേന്ദ്രം, ടോയ്‌ലെറ്റ് സൗകര്യം എന്നിവ പൂര്‍ത്തിയായിട്ടുണെ്ടങ്കിലും ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എത്തിയിട്ടില്ല. അത്യാവശ്യം നല്‍കേണ്ടസാധനങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ നല്‍കണമെന്ന് കേരള മെഡിക്കല്‍ കോര്‍പറേഷന്‍ എംഡി ഗോകുലിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഒന്നാം നിലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വൈദ്യുതീകരണ വിഭാഗത്തിനും നിര്‍ദേശം നല്‍കി. ഈ നിലയില്‍ തന്നെയുള്ള ലാബ്, മാമോഗ്രാഫി യൂണിറ്റ് എന്നിവകൂടി സജ്ജമാക്കിയാല്‍ ഒ.പി. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന  വിലയിരുത്തലുണ്ട്.

ഇവിടെയും രണ്ടാം നിലയിലും കെട്ടിടം സജ്ജമായിട്ടുണെ്ടങ്കിലും വൈദ്യുതീകരണ ജോലികള്‍ നടക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനത്തിന് പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. ഓങ്കോളജിസ്റ്റ് ഡോ. ഉഷശ്രീ വാര്യര്‍, മെഡിക്കല്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. ജയശ്രീ, ആര്‍എംഒ ഡോ. ജീവന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു തുടങ്ങിയവരും മെഡിക്കല്‍ കോളജിലെ വിവിധവിഭാഗം ജീവനക്കാരും കളക്ടറുടെ സന്ദര്‍ശന വേളയില്‍ എത്തിയിരുന്നു.

Related posts