കുറുമാലിയില്‍ ലോറി പുഴയിലേക്കുമറിഞ്ഞ അപകടം; കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മരത്തില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍

TCR-VINUപുതുക്കാട്: കുറുമാലി പാലത്തില്‍ നിന്ന് ലോറി പുഴയിലേക്ക് മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തു. ചിറ്റിശേരി സ്വദേശി പാണേങ്ങാട്ടില്‍ ഫ്രാന്‍സീസ് മകന്‍ വിനു (25) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാപ്പാള്‍ പള്ളം പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ 6.30ന് സമീപത്തെ പറമ്പില്‍ തെങ്ങ് ചെത്താന്‍ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. പുതുക്കാട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ലോറി പുഴയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ കൈവരി തകര്‍ന്നത് ശ്രദ്ധയില്‍പെട്ട യാത്രകാര്‍ പുതുക്കാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി കിടന്നിരുന്ന ടിപ്പര്‍ ലോറി കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ചിറ്റിശേരി സ്വദേശിയുടെയാണ് ലോറി എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയും സേനയുടെ സ്കൂബാ ടീമും നേവിയും ഡ്രൈവറായ വിനുവിനുവേണ്ടി തെരച്ചില്‍ നടത്തിയിരുന്നു.

അപകടം നടന്ന സ്ഥലത്തുനിന്നും കരുവന്നൂര്‍ പാലം വരെയും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലില്‍ വിനുവിനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ തെരച്ചില്‍ അവസാനിപ്പിച്ച് തിരിച്ച് പോയിരുന്നു. കരയ്‌ക്കെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. വിനുവിന്റെ മാതാവ് : സൈമണി. സഹോദരന്‍ : വിബിന്‍

Related posts