കുഴുപ്പിള്ളിയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി

EKM-UMMANCHANDYവൈപ്പിന്‍: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് കുഴുപ്പിള്ളിയില്‍ പുതുതായി ആരംഭിച്ച  മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ ഇന്ന് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ഉണ്ടെങ്കിലും ആരോഗ്യ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ആരോഗ്യ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മെഡിക്കല്‍ ട്രസ്റ്റില്‍ നിന്നും നാട്ടുകാര്‍ക്ക് മികച്ച സേവനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തീയറ്റര്‍, തീവ്രപരിചരണ വിഭാഗം ഔട്ട് പേഷ്യന്റ് വിഭാഗം എന്നിവയുടെ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇന്‍ പേഷ്യന്റ് വിഭാഗവും കെ എം മാണി എംഎല്‍എ അത്യാഹിത വിഭാഗവും മെഡിക്കല്‍ ട്രസ്റ്റ് ഡയറക്ടര്‍ ഡോ. പി വി ലൂയീസ് മെഡിക്കല്‍ വിഭാഗവും സമര്‍പ്പിച്ചു.   ആശുപത്രി മാനേജിംഗ് ഡയറക്ടര്‍  പി വി ആന്റണി അധ്യക്ഷത വഹിച്ചു.  ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി   ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം,  ഇഎന്‍ടി, നേത്രരോഗം തീവ്രപരിചരണം, ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.  വൈകാതെ  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാകും.

നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കില്‍  മേന്മയേറിയ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഴുപ്പിള്ളിയില്‍ ആശുപത്രി തുടങ്ങിയതെന്ന്  മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഏത് സമയത്തും സജ്ജമായിരിക്കും.100 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ നാല് ഓപ്പറേഷന്‍ തീയറ്ററുകളും 35 ഐസിയു കിടക്കകളും ഉണ്ട്.

തുടക്കത്തില്‍ ക്യാഷ്യാലിറ്റിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ 15 ഡോക്ടര്‍മാരുടെ സേവനമാണ് ഉണ്ടാകുക. ചടങ്ങില്‍ കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി റവ. ഡോ. പോള്‍ തേനായന്‍, എംഎല്‍എ  ഹൈബി ഈഡന്‍ എംഎല്‍എ, ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി വി മുരളീധരന്‍, ഡോ. പി.വി. തോമസ്, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്  ഡോ. എബ്രാഹം വര്‍ഗീസ്, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. സുനില്‍ മത്തായി എന്നിവര്‍ സംസാരിച്ചു.

Related posts