കൊട്ടിയൂര്‍-വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് മുടക്കുന്നു

ktm-ksrtcകേളകം: അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് മുടക്കുന്നതു പതിവായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ലാഭകരമായി സര്‍വീസ് നടക്കുന്ന അപൂര്‍വം റൂട്ടുകളിലൊന്നായ കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടിലെ കെഎസ്ആര്‍ടിസിയുടെ നിരന്തരമായ സര്‍വീസ് മുടക്കത്തിനെതിരെ മാനന്തവാടി ഡിപ്പോ ഉപരോധിക്കാന്‍ ഒരുങ്ങുകയാണു കേളകം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി സംരക്ഷണ സമിതി.

മാനന്തവാടി ഡിപ്പോ ബന്ധിപ്പിച്ചു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളാണ് ആഴ്ചകളായി ഈ റൂട്ടില്‍ സര്‍വീസ് നടത്താത്തത്. മാനന്തവാടിയില്‍ നിന്നു രാവിലെ എട്ടിനു പുറപ്പെട്ടു കൊട്ടിയൂര്‍വഴി സര്‍വീസ് നടത്തുന്ന ബസ് നാളുകളായി സര്‍വീസ് നടത്തുന്നില്ല. കല്‍പ്പറ്റയില്‍ നിന്നു രാവിലെ 8.15 മാനന്തവാടിയിലെത്തി കൊട്ടിയൂര്‍-ഇരിട്ടി-വെള്ളരിക്കുണ്ട് ബസ്, മാനന്തവാടിയില്‍ നിന്നു രാവിലെ 8.40ന് പുറപ്പെടേണ്ട സൂല്‍ത്താന്‍ ബത്തേരി-ഇരിട്ടി-പറശിനിക്കടവ് ബസ്, മാനന്തവാടിയില്‍ നിന്നു രാവിലെ ഒമ്പതിനുള്ള ഇരിട്ടി-കാഞ്ഞങ്ങാട് ബസ്, രാവിലെ 9.30, 10.30, 11.50, ഉച്ചയ്ക്ക് 1.30 എന്നീ സമയത്തുള്ള ഇരിട്ടി, 11 നും ഒന്നിനുമുള്ള കീഴ്പള്ളി, 1.10 നുള്ള വെള്ളരിക്കുണ്ട്, രാവിലെ 9.25 ന് കണ്ണൂരില്‍ നിന്നുള്ള സര്‍വീസ്, 5.30 നുള്ള പയ്യന്നൂര്‍ ബസുകളാണു പതിവായി സര്‍വീസ് മുടക്കുന്നത്. 7.45നുള്ള മാനന്തവാടി-കോട്ടയം ബസ് മണിക്കൂറുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നുമില്ല.

കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടില്‍ കെഎസ്ആര്‍ടിസി കൂട്ടമായി സര്‍വീസ് മുടക്കുന്നതുകാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാരാണു ദുരിതത്തിലാകുന്നത്. ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് മുടക്കുന്നതിനാല്‍ ഇരിട്ടിയില്‍ നിന്നും കൊട്ടിയൂര്‍-മാനന്തവാടി റൂട്ടില്‍ മടക്കയാത്രക്കു ദുരിതമായി മാറിയിരിക്കുകയാണ്. വൈകുന്നേരം 5.30 നും 6.30 നുമുള്ള ഇരിട്ടി-കൊട്ടിയൂര്‍-മാനന്തവാടി സര്‍വീസുകളും ദിവസങ്ങളായി ഓടുന്നില്ല. രാവിലെ 9.30 ന് കണ്ണൂരില്‍ നിന്നും ഇരിട്ടി കൊട്ടിയൂര്‍ വഴി മാനന്തവാടിയിലേക്കുള്ള ബസ് റൂട്ട് മാറ്റി നെടുംപൊയില്‍ വഴി ഓടുന്നതും യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമായി.

മാസങ്ങളായി കൊട്ടിയൂര്‍ ചുരം റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളുടെ മുടക്കം കെഎസ്ആര്‍ടിസിയുടെ കുത്തക തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണു യാത്രക്കാര്‍ പറയുന്നത്. ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിയതോടെ നിലവിലുള്ള ബസുകളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണു യാത്രചെയ്യുന്നത്. ഇതു പൊതുവെ അപകടഭീഷണിയുള്ള ചുരം റൂട്ടില്‍ അപകട സാധ്യത ഇരട്ടിക്കുകയാണ്.

Related posts