കൊറ്റിയോട് പാടശേഖരം തരിശിട്ടതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ

PKD-PADASHEKARAMമണ്ണാര്‍ക്കാട്: തെങ്കരയിലെ പ്രധാന പാടശേഖരങ്ങളില്‍ ഒന്നായ കൊറ്റിയോട് പാടശേഖരം തരിശിട്ടു. അഞ്ചുഹെക്ടറോളം വരുന്ന കൃഷിഭൂമി തരിശിട്ടതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റുകാരാണ് കാരണക്കാരെന്നു പറയപ്പെടുന്നു.തെങ്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതു പാടശേഖരങ്ങളില്‍ ഏറ്റവും വലിയ പാടശേഖരമാണ്  ആമ്പാടം പാടശേഖരമെന്ന പേരിലും അറിയപ്പോടുന്ന കൊറ്റിയോട് പാടശേഖരം. ഈ പാടശേഖരം പ്രദേശത്തുകാര്‍ കൂട്ടത്തോടെ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് വില്ക്കുകയായിരുന്നു. ഏകശേം 15 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ് ഇങ്ങനെ തരിശിട്ടിരിക്കുന്നത്. കുറച്ച് ഭാഗത്ത് തെങ്ങ്, കവുങ്ങ് എന്നിവ കൃഷിചെയ്യുന്നുണ്ട്. പൂര്‍ണമായും നെല്‍കൃഷി ചെയ്യുന്ന പാടശേഖരമായിരുന്നു ഇത്. കനാല്‍വെള്ളം സുഗമമായി ലഭിക്കുന്നതിനാല്‍ ഇവിടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ടാകാറില്ല.

നൂറ്റാണ്ടോളം നെല്‍കൃഷി ചെയ്തരുന്ന പാടശേഖരം തുടക്കത്തില്‍ മണ്ണിട്ട് നടുവില്‍ റോഡുവെട്ടി പ്ലോട്ടുകളാക്കി വില്പന നടത്താനുള്ള പദ്ധതിയാണ് റിയല്‍ എസ്റ്റേറ്റുകാര്‍ നടത്തുന്നത്. കര്‍ഷക സംഘടനകള്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ മുന്‍കാലങ്ങളില്‍ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ പ്രതിഷേധം കാണാനില്ല. പ്രതിഷധിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ എസ്‌റ്റേറ്റ് മാഫിയ തെങ്ങുപോലുള്ള മരങ്ങള്‍ വെട്ടുകയും സ്ഥലം കെട്ടിഅടയ്ക്കുകയുമാണ് ചെയ്യുന്നത്. കാര്‍ഷിക ഗ്രാമമെന്ന പേര് തെങ്കരയ്ക്ക് നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മറ്റു പ്രദേശങ്ങളിലും മണ്ണിട്ടുനികത്തലും കൈയേറ്റവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ റവന്യൂവകുപ്പ് എത്രയുംവേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം മണ്ണാര്‍ക്കാട്ടെ നെല്‍കൃഷി  അന്യമാകാന്‍ സാധ്യതയേറെയാണ്.ഇതിനു പുറമേ കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, കുമരംപുത്തൂര്‍ മേഖലയിലും വ്യാപകമായി നെല്‍പാടങ്ങള്‍ നികത്തുന്ന സാഹചര്യമുണ്ട്.

Related posts