കോട്ടയം ടൗണില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; പോലീസ് പരിശോധന ശക്തമാക്കി

Busകോട്ടയം: നഗരത്തിനുള്ളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന്  പോലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം എംസി റോഡില്‍ പഴയ പ്രസ് ക്ലബിനു മുന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യബസിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോള്‍പോലും സ്വകാര്യ ബസുകള്‍ അമിതവേഗതയില്‍ സഞ്ചരിച്ചു അപകടങ്ങള്‍ സൃഷ്്ടിക്കുന്നതായി പോലീസിനു പരാതി ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിലെങ്ങും സ്വകാര്യ ബസുകള്‍ അപകടത്തില്‍പ്പെട്ടു നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ സ്വകാര്യ ബസുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്കിയത്.   ഇന്നലെ ജില്ലയിലുടനീളം പോലീസ് 435 ബസുകള്‍ പരിശോധിച്ചു. അമിത വേഗതയില്‍ ഓടിച്ച 10 ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു. സമയക്രമം പാലിക്കാതെ ഓടിയ 11 ബസുകള്‍ക്കെതിരേയും  അനുവദിച്ചതില്‍ കൂടുതല്‍ സീറ്റ് ഘടിപ്പിച്ച് സര്‍വീസ് നടത്തിയ രണ്ടു ബസുകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.

വാഹനാപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച 102 പേരാണ് ഇന്നലെ കുടുങ്ങിയത്.   മദ്യപിച്ച് വാഹനം ഓടിച്ച 29 പേര്‍ക്കെതിരേയും അശ്രദ്ധമായി വാഹനം ഓടിച്ച 46 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. അനധികൃത പാര്‍ക്കിംഗിനും ഓവര്‍ടേക്കിംഗിനും നടത്തിയ 118 പേര്‍ക്കെതിരേയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേര്‍ക്കെതിരേയും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച 301 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. സീറ്റ് ബല്‍റ്റ് ധരിക്കാത്ത 123 ഡ്രൈവര്‍മാര്‍ക്കെതിരേയും വണ്‍വേ തെറ്റിച്ചതിന് 15 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വകാര്യ ബസുകളിലും റോഡുകളിലും പരിശോധന തുടരുമെന്നു പോലീസ് പറഞ്ഞു.

Related posts