കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭിണി മരിക്കാനിടയായ സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍; അന്വേഷണം ആരംഭിച്ചതായി പോലീസ്

ktm-jacobകോട്ടയം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി ശസ്ത്രക്രീയയെ തുടര്‍ന്നു മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോട്ടയം ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ അറിയിച്ചു. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്ന് ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതി (36)യും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും വീഡിയോയില്‍ പകര്‍ത്തി. ചികിത്സാരേഖകളെല്ലാം സീല്‍ ചെയ്തതായി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

പതിനാറ് വര്‍ഷം മുമ്പ് വിവാഹിതരായ ജേക്കബ്-ജ്യോതി ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വന്ധ്യതയ്ക്ക് ചികില്‍സ തേടി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഗര്‍ഭിണിയായത്. തുടര്‍ ചികില്‍സക്കായി കോട്ടയം ഗൈനക്കോളജി വിഭാഗത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ഏഴിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതിയെ 13 ന് പുലര്‍ച്ചെ ശസ്ത്രക്രിയക്ക് വിധേയമാക്കി. മൂന്ന് ആണ്‍കുട്ടികള്‍ പിറന്നതില്‍ അധികം താമസിയാതെ ഒരു കുട്ടി മരിച്ചു. തുടര്‍ന്ന മറ്റു രണ്ടു കുട്ടികളെ നഴ്‌സറിയിലേക്കു മാറ്റുകയും ചെയ്തിരുന്നു. അടുത്ത ദിവസം രണ്ടാമത്തെ കുട്ടിയും മരിച്ചു. ഇതിനിടെ ജ്യോതിയുടെ നില അതീവ ഗുരുതരമാവുകയും ഡയാലിസിന് വിധേയമാക്കുകയും ചെയ്തു.

അപ്പോഴാണ് ഗര്‍ഭപാത്രത്തിന് അണുബാധ ബാധിച്ചെന്നുള്ള വിവരം അറിയുന്നത്. പലതവണ ഡയാലിസിന് വിധേയമാക്കിയെങ്കിലും ഇന്നലെ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വൈകുന്നേരം ആറുമണിയോടെ മരണപ്പെടുകയുമായിരുന്നു. ജ്യോതി മരിക്കാനിടയായ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം ജ്യോതിയുടെയും രണ്ടു കുട്ടികളുടെയും  മരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഐസിയുവിലെ അണുബാധയാണ് മരണ കാരണമെന്നാണ് ആരോപണം.

കഴിഞ്ഞ 13 മുതല്‍ യുവതി ഐസിയുവിലാണ്. ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടായി എന്നാണ് പറയപ്പെടുന്നത്. ഐസിയുവില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തിലുടെ എട്ടുകാലിയും മറ്റും കയറി നടക്കുന്നത് ബന്ധുക്കള്‍ കണ്ടതായി സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഐസിയുവില്‍ ഈച്ചയാര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗുരുതരമായ അനാസ്ഥയാണ് ഇത്. ചികിത്സാ പിഴവും ഐസിയുവിലെ അവസ്ഥയും മരണകാരണമായിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിഎസ്ഡിഎസ് കോട്ടയം താലൂക്ക് സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍, പ്രസിഡന്റ് അരുണ്‍ പി ജയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ജ്യോതിയെ കാണുവാനുള്ള അവസരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജ്യോതി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് അവരുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. വിവരം അറിഞ്ഞ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ്‌ഐ റോയി ജേക്കബും സിപിഒ സന്തോഷും ചേര്‍ന്ന്  ഇവരെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ബഹളം തുടര്‍ന്നു. പിന്നീട് എസ്‌ഐ എ.സി. മനോജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് എത്തി ബന്ധുക്കളെ സമാധാനിപ്പിച്ചു.

Related posts