കോതമംഗലം നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ വനവത്കരണം

ekm-vanamകോതമംഗലം: നഗര മധ്യത്തില്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ഭാഗം കാടുകയറിയും വെള്ളകെട്ടു മൂലവും നശിക്കുന്നു.പെട്ടന്നു നോക്കിയാല്‍ നഗരസഭയുടെ വക വനവത്ക്കരണമോ മട്ടുപ്പാവിലെ കൃഷിയോ ആണെന്ന് ഒറ്റന്നോട്ടത്തില്‍ ആരും തെറ്റിദ്ധരിക്കും. വര്‍ഷങ്ങളായി ആരും നോക്കാതെ അനാഥമായി കാടുകയറി കിടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ ദുരവസ്ഥയാണിത്. ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധി നാട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ കൊതുക് ഉറവിടമെല്ലാം നശിപ്പിക്കണമെന്നു ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയ നഗരസഭ സ്വന്തം കെട്ടിടത്തിനു മുകളിലെ അവസ്ഥ കണ്ടാല്‍ ഞെട്ടും.

വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരവും വെള്ളക്കെട്ടും കുറ്റിച്ചെടികളും വള്ളിപടര്‍പ്പുകളും എല്ലാം കൂടി ഒരു കുറ്റികാടിന്റെ പ്രതീതി. ഇഴജന്തക്കളുടെ ആവാസ കേന്ദ്രമായിരിക്കുകയാണ് ഇവിടം.ലക്ഷങ്ങള്‍ മുടക്കി പണിത മൂന്നു നില കെട്ടിടത്തിന്റെ മട്ടുപ്പാവിലാണു കാടുകയറി നശിച്ച കിടക്കുന്നത്. നഗരത്തില്‍ വനംവകുപ്പിന്റെ ഓഫീസ് പരിസരത്ത് പോലും ഇത്രയും വലിയ കാട് കാണുക ബുദ്ധിമുട്ടാണ്.ഇത്രയും സമൃദ്ധമായ കാട് വനത്തിലല്ലാതെ എവിടെ കാണാനെന്നാണ് പരിസരവാസികള്‍ ചോദിക്കുന്നത്.

കാടിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ കൊതുകുകളും മറ്റു പുഴുക്കളും പ്രാണികളും ധാരാളം പെറ്റുപെരുകുന്നതിനുള്ള സൗകര്യവും  ഒരുക്കുകയാണ്. വെള്ളംകെട്ടി കിടന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക് വ്യാപകമായി വിള്ളലുമുണ്ടായിട്ടുണ്ട്.അതുകൊണ്ട് തന്നെ താഴെയുള്ള ഹാളിനുള്ളിലേക്ക് മഴവെള്ളം ചോര്‍ന്നൊഴുകുകയും ചെയ്യുന്നു.ഷോപ്പിംഗ് കോംപ്ലക്‌സിലെ സ്ഥാപനങ്ങള്‍ക്കും ചോര്‍ച്ച ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അറ്റകുറ്റപണിയും സംരക്ഷണനടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിലനില്‍പ്പിനുതന്നെ അത് ഭീഷണിയാകും.

വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സാണിത്.മുന്‍പു മുനിസിപ്പല്‍ ഓഫിസ് ഏറെകാലം ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചി രുന്നത്. ഓഫീസ് പുതിയ സ്ഥലത്തേക്കു മാറ്റിയ ശേഷം ആരും തിരിഞ്ഞ് നോക്കാതിരുന്നതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.

Related posts