‘ഗപ്പി’ തിയറ്ററില്‍; സംവിധായകനോ ? കോടിമത നാലുവരി പാതയ്ക്കു സമീപം ജോണ്‍പോളും സംഘവും അല്‍ഫോന്‍സാ തീര്‍ഥാടകര്‍ക്കു നാരങ്ങവെള്ളവും മറ്റും നല്‍കുന്ന തിരക്കില്‍

GAPPI1കോട്ടയം: ഇന്നലെ റിലീസ് ചെയ്ത സിനിമ ഗപ്പി തിയറ്ററില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ സംവിധായകന്‍ തിരക്കില്‍നിന്ന് ഒഴിഞ്ഞ് അല്‍ഫോന്‍സാ തീര്‍ഥാടകര്‍ക്കു വെള്ളവും മറ്റും ഒരുക്കിക്കൊടുക്കുന്ന തിരക്കില്‍. ഗപ്പിയുടെ സംവിധായകനും കോട്ടയം മൂലേടം സ്വദേശിയുമായ ജോണ്‍പോള്‍ ജോര്‍ജ് ആണ് സിനിമ റിലീസിന്റെ ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമെല്ലാം അവധി നല്‍കി പിറ്റേന്നു തന്നെ തീര്‍ഥാടകര്‍ക്കു സഹായമൊരുക്കാന്‍ എത്തിയത്.

ചങ്ങനാശേരിയില്‍നിന്നു തീര്‍ഥാടനമായി അല്‍ഫോന്‍സ ജന്മഗൃഹത്തിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്കു കോടിമത നാലുവരി പാതയ്ക്കു സമീപമാണു ജോണ്‍പോളും സംഘവും നാരങ്ങവെള്ളവും മറ്റും ഒരുക്കി നല്‍കുന്നത്. ജോണ്‍പോള്‍ കൂടി അംഗമായ കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലെ യുവദീപ്തി-കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണു വര്‍ഷങ്ങളായി ഇവിടെ തീര്‍ഥാടകരെ സ്വീകരിക്കുന്നത്.

യുവസംവിധായകന്റെ ആദ്യചിത്രമെന്ന നിലയില്‍ ഗപ്പി സിനിമാ മേഖലയിലും പുറത്തും നല്ല അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് ആ തിരക്കുകളെല്ലാം അല്‍ഫോന്‍സാ തീര്‍ഥാടകര്‍ക്കു വേണ്ടി മാറ്റിവച്ചു ജോണ്‍പോള്‍ എത്തിയത്. താരപ്രഭയില്‍ എത്തിയ ജോണ്‍പോളിനൊപ്പം ആവേശത്തോടെ യുവജനങ്ങളും ഡയറക്ടര്‍ ഫാ. ആന്റണി ചിറയ്ക്കല്‍ മണവാളനും ചേര്‍ന്നതോടെ അതു തീര്‍ഥാടകര്‍ക്കും ഏറെ സഹായകമായി. രാജേഷ് പിള്ളയോടൊപ്പം ട്രാഫിക്ക് എന്ന ചിത്രത്തിലും തുടര്‍ന്ന് സമീര്‍താഹിറിനൊപ്പം ചാപ്പകുരിശ്, നീലാകാശം പച്ചക്കടല്‍ തുടങ്ങിയ സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോണ്‍പോള്‍ ഗപ്പി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായത്.

Related posts