ചുട്ടുപൊള്ളുന്ന വെയില്‍ ദാഹജലം തേടി കുന്നത്തുനാട്

EKM-KUDIVELLAMകോലഞ്ചേരി: ചുട്ടുപൊള്ളുന്ന വെയില്‍ നാവുനനയ്ക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ വലയുകയാണ് കുന്നത്തുനാട്ടിലെ ജനങ്ങള്‍. വേനല്‍കടുത്തതോടെ കുന്നത്തുനാട് കടുത്തവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെളളം കിട്ടാക്കനിയായിരിക്കുകയാണ്. കുടിവെളള ക്ഷാമം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറിയതോടെ പല മേഖലകളിലെയും ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കുടിവെളളക്ഷാമം പരിഹരിക്കാനെന്ന പേരില്‍ നിരവധി കുടിവെളള പദ്ധതികള്‍ ഓരോ പഞ്ചായത്തുകളിലുമുണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ വളരെ കുറവാണ്. വടവുകോട്-പുത്തന്‍കുരിശ്, ഐക്കരനാട്, തിരുവാണിയൂര്‍, പൂതൃക്ക, മഴുവന്നൂര്‍,കുന്നത്തുനാട്, വാഴക്കുളം  തുടങ്ങി പഞ്ചായത്തുകളെല്ലാം കുടിവെളളത്തിനായി ജനം വലയുകയാണ്. പല സ്ഥലങ്ങളിലും പ്രതിഷേധം ശക്തമായതോടെ സ്വന്തം നിലക്ക് വണ്ടിയില്‍ വെളളം എത്തിച്ചു നല്‍കുകയാണ് പല പഞ്ചായത്തുകളും.

മാസങ്ങളായി പെരിയാര്‍ വാലി കനാലിലും വെള്ളമെത്താത്തതിനാല്‍ മേഖലയിലെ ശുദ്ധജല സ്രോതസുകളെല്ലാം വറ്റിതുടങ്ങി. പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം, കറുകപ്പിളളി,കിങ്ങിണിമറ്റം, കോലഞ്ചേരി, മമ്മലമുകള്‍ കോളനി, നിരപ്പാമല, ഭണ്ഡാരമുകള്‍, പാലക്കാമറ്റം, ഓലിക്കുഴി, പാറപ്പുറത്ത് കുടി, കരയപ്പുറം മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. പൂതൃക്കയിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന നിരപ്പാമല കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്ന കുറ്റിയാറച്ചിറ വേനല്‍ കടുത്തതോടെ വറ്റിയതാണ് ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇപ്പോള്‍ പാഴല്‍ ചീഞ്ഞ് ദുര്‍ഗന്ധമുള്ള വെള്ളമാണ് ഇവിടെ നിന്ന് പമ്പ് ചെയ്യുന്നത്.

തിരുവാണിയൂര്‍ പഞ്ചായത്തിലെ കണ്യാട്ടുനിരപ്പ്, നീറംമുഗള്‍, മേക്കര കരോട്ട്, വാണിനിരപ്പ്, കോണത്തുമൂല, പെണ്ണേത്ത്മൂല, കക്കാട് മനക്കനിരപ്പ്, പെരുന്താറമുകള്‍, ചെറുകുന്ന് കോളനി എന്നിവിടങ്ങളിലും  ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ്, കടമറ്റം, തോന്നിക്ക, മാങ്ങാട്ടൂര്‍, പഴന്തോട്ടം, മഴുവന്നൂര്‍ പഞ്ചായത്തിലെ നെടുമല കോളനി, ആക്കാംപാറ, വെട്ടിക്കാട്ട്മല, വീട്ടൂര്‍ വാടായിക്കര, വീട്ടൂര്‍ ലക്ഷംവീട്, കോലാന്തമുകള്‍, വിമ്മല കോളനി, തേരാപ്പാറ, ഓലിപ്പാറ വാഴക്കുളം പഞ്ചായത്തിലെ മാവിന്‍ചുവട്, പളളിക്കവല, മൗലൂദ്പുര, മാമ്പിളളിപടി, മുളളന്‍കുന്ന് കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാല, പളളിക്കര, പിണര്‍മുണ്ട, പളളിമുകള്‍, ചാക്യത്ത് മല, എരുമേലി, വെമ്പിളളി ചിറ്റനാട്, ഓലിപ്പുറത്ത് മല, നീലിമല, മാങ്ങാട്ടുപൊയ്ക, കുമ്മനോട് പൂക്കോളമുക്ക്  പുത്തന്‍കുരിശ് പഞ്ചായത്തിലെ പളളിമുകള്‍, കരിമുഗള്‍, വരിക്കോലി, പെരുന്താറമുകള്‍, മുപ്പാട്ടുമുകള്‍, കുറ്റകോളനി, രാമല്ലൂര്‍, ബ്രഹ്മപുരം,നീര്‍മേല്‍കോളനി എന്നിവിടങ്ങളിലെല്ലാം തന്നെ  ജനം വെളളത്തിനായി നെട്ടോട്ടമോടുകയാണ്.

കുടിവെളള ക്ഷാമ നിവാരണത്തിനായി കോടികള്‍ മുടക്കി ആരംഭിച്ച ഡസന്‍കണക്കിന് പദ്ധതികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലച്ചു കിടക്കുന്നതിനാലാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി അലയേണ്ടി വരുന്നത്. തിരുവാണിയൂര്‍ പഞ്ചായത്തിലെ ശാസ്താമുകള്‍, തൊണ്ടന്‍പാറ കുടിവെള്ള പദ്ധതികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കതെ കിടക്കുന്ന കുടവെള്ള പദ്ധതികള്‍ കേടുപാടുകള്‍ മാറ്റി പ്രവര്‍ത്തന സജ്ജമാക്കിയാല്‍ ഇപ്പോഴുള്ള പ്രശന്ങ്ങള്‍ ഉണ്ടാകില്ലയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രവര്‍ത്തന രഹിതമായി ചെറുതും വലുതുമായ നൂറോളം  കുടിവെളള പദ്ധതികള്‍ മണ്ഡലത്തില്‍ നിലച്ചു കിടക്കുന്നതായാണ് കണക്ക്. കൂടാതെ മണ്ഡലത്തില്‍ അനധികൃത മണ്ണെടുപ്പും പാടം നികത്തലും വ്യാപകമായതും ജല സ്രോതസുകളുടെ നശീകരണത്തിനും അതുവഴി കുടിവെളള ക്ഷാമത്തിനും കാരണമാകുന്നുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ ക്രിയാത്മകമായ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാനാണ് പ്രദേശത്തെ നാട്ടുകാരുടെ തീരുമാനം.

Related posts