ചൂടു കൂടി, പീച്ചി ഡാമിലെ വെള്ളം വറ്റുന്നു; കുടിവെള്ളം മുട്ടുമോ?

TCR-DAMതൃശൂര്‍: പൊരിയുന്ന കുംഭവെയിലില്‍ പീച്ചി ഡാമിലെ വെള്ളം അതിവേഗം വറ്റുന്നു. തൃശൂര്‍ നഗരത്തിലും പരിസരത്തും കുടിവെള്ളം നല്‍കുന്ന പീച്ചി റിസര്‍വോയറിലെ വെള്ളമാണ് വറ്റിക്കൊണ്ടിരിക്കുന്നത്. കൃഷിയാവശ്യത്തിന് കനാലുകളിലൂടെ വെള്ളം വിട്ടിരുന്നെങ്കിലും ഇത്ര വേഗം വെള്ളത്തിന്റെ ലെവല്‍ കുറയാറില്ലെന്ന് അധികൃതര്‍ പറയുന്നു.

പീച്ചി ഡാമിലെ ഇപ്പോഴത്തെ വാട്ടര്‍ ലെവല്‍ 70.71 മീറ്ററാ ണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമില്‍ 71.51 മീറ്റര്‍ വെള്ളമുണ്ടായിരുന്നു. റിസര്‍വോയറില്‍ 32.473 മില്യണ്‍ എംക്യൂബ് വെള്ളം സ്റ്റോറേജുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28.95 മില്യണ്‍ എംക്യൂബ് വെള്ളം മാത്രമാണുള്ളത്. ചൂടു കൂടുന്നതിനനുസരിച്ച് വെള്ളവും കുറയുന്നുവെന്നാണു കണക്കാക്കുന്നത്. ഇനിയും ചൂടു കൂടിയാല്‍ വെള്ളം വറ്റിപ്പോകുന്നത് തടയാന്‍ ഒരു മാര്‍ഗവുമില്ലാതാകും. അതോടെ നഗരത്തിലെയും പരിസരത്തെ യും കുടിവെള്ളവിതരണം നിയന്ത്രിക്കേണ്ടി വരുമെന്നു മാത്രമല്ല കൃഷിയിറക്കിയവരും കഷ്ടത്തിലാകും.

കുടിവെള്ളത്തോടൊപ്പം പീച്ചി ഡാമില്‍ നിന്നുവരുന്ന കനാല്‍ വെളളത്തെയും ആശ്രയിച്ചാണ് കൃഷിക്കാര്‍ നില്‍ക്കുന്നത്. കുടിവെള്ളത്തോടൊപ്പം പ്രാധാന്യമാണ് കൃഷിയാവശ്യത്തിനുള്ള വെള്ളവും. കൂടാതെ കനാലിലൂടെ വെള്ളം വിടുന്നതു മൂലം കിണറുകളിലും വെള്ളം വറ്റാതെ നിലനിര്‍ത്താനാകും. ഈ ആവശ്യങ്ങള്‍ കണ്ടാണ് കനാലുകളിലൂടെ വെള്ളം വിടുന്നത്.

കഴിഞ്ഞ വര്‍ഷം ഡാമിലുണ്ടായിരുന്ന വെള്ളത്തിലും വന്‍ കുറവുവരുന്നതിനാല്‍ നഗരവാസികളും കൃഷിക്കാരും ആശങ്കയിലായിരിക്കയാണ്. ഓരോ ദിവസവും ഡാമിലെ വെള്ളത്തിന്റെ അളവ് താഴ്ന്നുകൊണ്ടിരിക്കയാണിപ്പോള്‍. മഴ കിട്ടിയില്ലെ ങ്കില്‍ പീച്ചി ഡാമും വറ്റുന്ന അവസ്ഥയിലേക്കാണു നീങ്ങുന്നത്.പീച്ചി ഡാമിലെ വെള്ളം കുറയുന്നത് മുന്നില്‍ കണ്ട് കോര്‍പറേഷന്‍ അധികാരി കള്‍ നഗരത്തിലെ കിണറുകളൊക്കെ നന്നാക്കുന്നുണ്ട്. ഇവിടെയുള്ള കിണറുകളില്‍ സമൃദ്ധമായി വെള്ളമുണെ്ടങ്കിലും ആരും തിരിഞ്ഞു നോക്കാത്തതിനാലാണ് വെള്ളം ഉപയോഗിക്കാന്‍ പറ്റാതായിരിക്കുന്നത്.

കിണര്‍ നന്നാക്കുന്നതല്ലാതെ അതില്‍ നിന്നു മോട്ടോര്‍ പമ്പുപയോഗിച്ച് ആവശ്യത്തിന് വെള്ളമെടുക്കാനുള്ള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. തേക്കിന്‍കാട് മൈതാനിയിലെ കിണറുകളില്‍തന്നെ വറ്റാത്ത വെള്ളമുണെ്ടന്നാണു പറയുന്നത്. ഇത്തരം കിണറുകള്‍ ഉപയോഗിച്ച് നഗരത്തിലെങ്കിലും വെള്ളം കൊടുക്കാന്‍ സംവിധാനമുണ്ടായാല്‍ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ ഇല്ലാതാക്കാനാകും.

Related posts