‘ചെമ്പന്‍” ഇവരുടെ പൊന്നോമന; ഇന്ന് ഇവന്‍ തെരുവുനായ അല്ല; പിറവം കെഎസ്ആര്‍ടിസി ഡിപ്പോക്കാരുടെ പൊന്നോമന

ekm-dogksrtcപിറവം: ചെമ്പന്‍ തെരുവ് നായയാണ്, പക്ഷെ ഇവിടെയാരും അവനെ പേടിക്കുന്നില്ല, തിരിച്ച് അവനും ആരേയും പേടിയില്ല. എല്ലാവരോടും ചങ്ങാത്തംകൂടി മുട്ടിയിരുമ്മി നടക്കാനാണ് ഇഷ്ടം. തെരുവ് നായക്കള്‍ക്കെതിരേ വാളെടുത്തിരിക്കുന്നവര്‍ക്ക് ചെമ്പന്റെ രോമത്തില്‍പോലും തൊടാന്‍ സാധിക്കില്ലെന്നുള്ളത് മറ്റൊരു കാര്യം. കാരണം ചെമ്പന്‍ എന്ന ഏകദേശം രണ്ടുവയസുള്ള നായ പിറവത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരുടെ പൊന്നോമനയാണ്.

എന്നാണ് ഡിപ്പോയില്‍ ചെമ്പനെത്തിയതെന്ന് ജീവനക്കാര്‍ക്ക് ഓര്‍മയൊന്നുമില്ല. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഡിപ്പോയിലും പരിസരങ്ങളിലുമായി അവനിവിടെയുണ്ട്. കഴിഞ്ഞയിടെ പിറവത്ത് തെരുവ് നായ്ക്കളെ കൊന്നൊടുക്കിയതോടെ ചെമ്പനേയും ഇവര്‍ പിടികൂടുമോയെന്നുള്ള ഭയം ജീവനക്കാര്‍ക്കുണ്ടായിരുന്നു. ചെമ്പന്‍ വളര്‍ത്തുനായയാണന്നു തിരിച്ചറിയാനായി ജീവനക്കാര്‍ ഒരു ബല്‍റ്റുവാങ്ങി കഴുത്തില്‍ കെട്ടിയതോടെ ചെമ്പന്റെ പവര്‍ അല്‍പം കൂടിയൊയെന്ന് സംശയം.

“ചെമ്പാ….’ എന്ന് നീട്ടിയൊരു വിളിമതി, വിളപ്പുറത്ത് ഇവന്‍ പാഞ്ഞെത്തും. പിന്നെ അടുത്തുകൂടി ദേഹത്തേക്ക് ചാടി കയറുകയായി. പിന്നെ വട്ടംചുറ്റി നടന്ന് കാലില്‍ മണംപിടിച്ച് അടുത്തുവന്നിരിക്കും. ചെമ്പനെ ആദ്യമായി കാണുന്നവര്‍ ഒന്ന് ഭയക്കും, കാരണം അവന്റെ നോട്ടവും, ശരീര പ്രകൃതിയുമെല്ലാം ഒരു അപകടകാരിയായ നായയുടേതാണ്. പക്ഷെ അടുത്തിടപഴകുമ്പോഴാണ് ഇവനൊരു പാവമാണല്ലോയെന്ന് മനസിലാകുന്നത്.

കെഎസ്ആര്‍ടിസി ഡിപ്പോയുടെ യാര്‍ഡിന് പുറത്തേക്ക് പൊതു നിരത്തിലേക്കൊന്നും ചെമ്പന്‍ പോകാറില്ല. അങ്ങനെ പോയാല്‍തന്നെ മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചെത്തുകയും ചെയ്യും. ഡിപ്പോയിലെ ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവന്റെ ജീവിതം.

Related posts