ജില്ല വേനല്‍ ചൂടിന്റെ പിടിയില്‍; ഒപ്പം വേനല്‍ക്കാല രോഗങ്ങളും പിടിമുറുക്കുന്നു

ktm-jounticeകോട്ടയം: ജില്ലയിലെ ചൂട് മുപ്പത്തിയാറ് ഡിഗ്രിയില്‍ കൂടുതലായതോടെ വേനല്‍കാലരോഗങ്ങളും പല പ്രദേശങ്ങളിലും പിടിമുറുക്കി. പടിഞ്ഞാറന്‍ മേഖലകളില്‍ ചിക്കന്‍പോക്‌സും കിഴക്കന്‍ മേഖലകളില്‍ വയറിളക്കവും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ അധികൃതര്‍ വ്യക്തമാക്കി. രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയെങ്കിലും ദിനം പ്രതി ചൂടു കൂടുന്നതിനാല്‍ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് അധികൃതര്‍. രോഗങ്ങള്‍ വരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശം ആരോഗ്യവിഭാഗം ഇതിനകംതന്നെ നല്‍കി കഴിഞ്ഞു.

പാലാ, കങ്ങഴ, തലയാഴം, കുറിച്ചി, കടുത്തുരുത്തി, എരുമേലി എന്നിവിടങ്ങളിലായി അന്‍പതോളം പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതായാണ് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസം ശരാശരി എട്ട് എന്ന തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ ചെയാതെ വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണു ചിക്കന്‍പോക്‌സ് വരാതിരിക്കാനുള്ള ഏക മാര്‍ഗം. ജില്ലയില്‍ രോഗം ബാധിച്ചവരിലധികവും കുട്ടികളാണ്. ഭൂരിഭാഗം പേരിലും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പനി നിയന്ത്രണവിധേയമാകാറുണ്ടെങ്കിലും ചിലര്‍ക്കു രണ്ടാഴ്ച വരെ രോഗത്തിന്റെ അസ്വസ്ഥതകള്‍ നീണ്ടുനില്കുന്നുണ്ട്.

രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കുമരകം, തലയോലപ്പറമ്പ്, വൈക്കം ചങ്ങനാശേരി മേഖലകളില്‍ വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും കണ്ടുവരുന്നതായും ആരോഗ്യ വിഭാഗം പറയുന്നു. കുടിവെള്ളത്തില്‍ നിന്നാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവു എന്ന് കര്‍ശന നിര്‍ദേശമാണ് ആരോഗ്യ വിഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഭക്ഷണ വസ്തുക്കളിലെ വിഷബാധ, കുടലിലെ അണുബാധ, പ്രോട്ടോസോവകള്‍, വിരകള്‍ എന്നിയാണ് വയറിളക്കത്തിനു കാരണമാകുന്നത്. തുടക്കത്തില്‍ ചികിത്സ തേടാത്ത പക്ഷം പനി വരുകയും ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമായിത്തീരുകയും ചെയ്യും.

ജീവിത ക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ദിവസവും പത്ത് ഗഌസെങ്കിലും ശുദ്ധജലം കുടിക്കുക. സുര്യപ്രകാശം കൊണ്ടുള്ള ജോലികള്‍ ഒഴിവാക്കുക, ദിവസം രണ്ടു തവണയെങ്കിലും കുളിക്കുക, വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുക. വെയിലത്ത് നടക്കുമ്പോള്‍ കുട ഉപയോഗിക്കുക വഴി രോഗങ്ങള്‍ തടയാമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

വേനല്‍ക്കാല രോഗങ്ങളും ലക്ഷണങ്ങളും

ചെങ്കണ്ണ്
വേനല്‍ക്കാലത്ത് സര്‍വ സാധാരണമായി പടര്‍ന്നു പിടിക്കുന്ന അസുഖമാണ് ചെങ്കണ്ണ്. വൈറസുകളാണ് സാധാരണ രോഗകാരികള്‍. ഒന്നു രണ്ടു ദിവസം കൊണ്ടു തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.പ്രധാനമായും കണ്ണിനു ചുമപ്പു നിറം ഉണ്ടാകുക, ചൊറിച്ചില്‍, വേദന, കണ്ണില്‍ വെള്ളം നിറയുക, കണ്‍ പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും പഴുപ്പു വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. സാധാരണ ഒരാഴ്ച വരെ ഈ അസുഖം നീണ്ടു നില്‍ക്കാറുണ്ട്. ചെങ്കണ്ണ് വന്നാല്‍ നേത്രരോഗ വിദഗ്ദനെ കണ്ടു ചികിത്സ തേടേണ്ടതാണ്. രോഗിയുമായുള്ള സമ്പര്‍ക്കം മറ്റുള്ളവ
രിലേക്ക വളരെ എളുപ്പം രോഗം പടരാന്‍ കാരണമാകും
 
ചിക്കന്‍ പൊക്‌സ്
ദേഹത്ത് കുരുക്കള്‍ വരുക എന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. പനി, ക്ഷീണം എന്നിവയും ഉണ്ടാകും. വിദഗ്ദ ഡോക്്ടറുടെ ചികിത്സയും ഭക്ഷണത്തിന്റെ ക്രമീകരണവും രോഗംകുറയാന്‍ സഹായകരമാകും. ചിക്കന്‍ പൊക്‌സിനു ഹോമിയോപ്പതി ,അലോപ്പതി ചികിത്സകള്‍ ഫലപ്രദമാണ്.

മഞ്ഞപ്പിത്തം
മലിനജലത്തിലൂടെയാണ് സാധാരണ മഞ്ഞപ്പിത്തം പിടിപെടുന്നത്. ക്ഷീണം, പനി ,ഛര്‍ദി, മൂത്രത്തിന് മഞ്ഞ നിറം, വശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ ഡോക്്ടറെ കണ്ടു ചികിത്സ തേടണം.

ത്വക് രോഗങ്ങള്‍
ചൊറി, ചൂട്കുരു തുടങ്ങിയ രോഗങ്ങള്‍ വേനല്‍ കാലത്ത സര്‍വസാധാരണമാണ്. ത്വക്കിന്റെ പുറത്തുണ്ടാകുന്ന ചെറിച്ചിലാണ് ത്വക്ക്‌രോഗങ്ങളുടെ പ്രധാന ലക്ഷണം.

Related posts