ജില്ലയില്‍ സിപിഐക്കു സ്ഥാനാര്‍ഥികളായി; കാഞ്ഞിരപ്പള്ളിയില്‍ അഡ്വ.വി.ബി ബിനുവും വൈക്കത്ത് സി.കെ ആശയും

KTM-BINUകോട്ടയം: ജില്ലയില്‍ സിപിഐക്കു സ്ഥാനാര്‍ഥികളായി. സിപിഐക്കു ലഭിച്ചിരിക്കുന്ന വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായത്. സംവരണമണ്ഡലമായ വൈക്കത്ത് എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ആശയും കാഞ്ഞിരപ്പള്ളിയില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ജനയുഗം മാനേജിംഗ് ഡയറക്ടറുമായ വി.ബി. ബിനുവും മത്സരിക്കും. വൈക്കത്ത് ആദ്യമായിട്ടാണു സിപിഐക്കു വനിത സ്ഥാനാര്‍ഥിയെ ലഭിക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന കൗണ്‍സിലിലുമാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായത്. ഇരുമണ്ഡലങ്ങളില്‍നിന്നും മൂന്നു പേരടങ്ങുന്ന പാനല്‍ ജില്ലാ കൗണ്‍സില്‍ തയാറാക്കി സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. വൈക്കത്ത് നിലവിലെ എംഎല്‍എ കെ. അജിത്തിനു വീണ്ടും മത്സരിക്കാന്‍ ഇളവു നല്‍കേണ്ടെന്ന് ജില്ലാ കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കൗണ്‍സിലിന്റെ തീരുമാനത്തെ സംസ്ഥാന എക്‌സിക്യൂട്ടീവിലും പിന്തുണ ലഭിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ്, സി.കെ. ആശ, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണു പാനലിലുണ്ടായിരുന്നത്. വനിതകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ആശയെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ വി.ബി. ബിനു, കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി മോഹന്‍ ചേന്ദംകുളം, ഡോ. അലക്‌സാണ്ടര്‍ കോശി എന്നിവരുടെ പേരുകളായിരുന്നു പാനലിലുണ്ടായിരുന്നത്. ഡോ. അലക്‌സാണ്ടര്‍ കോശിയെ പാനലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജില്ലാ കൗണ്‍സില്‍ യോഗത്തിലും മണ്ഡലം കമ്മിറ്റിയും രൂക്ഷമായ വാഗ്വാദവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വി.ബി. ബിനുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഐകകണ്‌ഠ്യേന ആവശ്യമുയരുകയായിരുന്നു.

Related posts