ജിഷയുടെ കൊലപാതകം: അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി; പ്രതികളെക്കുറിച്ച് വ്യക്തത തരാതെ പോലീസ്; അയല്‍ക്കാരന്‍ അടക്കം നിരവധിപേര്‍ പോലീസ് കസ്റ്റഡിയില്‍

jisah2കൊച്ചി: നാടിനെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂരകൊലപാതകക്കേസില്‍ പ്രതികളെ വലയിലാക്കാന്‍ പോലീസ് കൂടുതല്‍ നടപടികളിലേക്ക്. ഇന്നലെ രാത്രി കണ്ണൂരില്‍ കസ്റ്റഡിയിലെടുത്ത ജിഷയുടെ അയല്‍ക്കാരന്‍ അടക്കം നിരവധിപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രതി ആരാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍നിന്ന് പിടിയിലായ ജിഷയുടെ അയല്‍ക്കാരനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിച്ച് വരികയാണ്. ഇയാള്‍ക്ക് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളതായി സൂചനയുണ്ട്.  ആലുവ പോലീസ് ക്ലബില്‍ എത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കണ്ണൂര്‍ തളാപ്പിലെ ഒരു ഹോട്ടലില്‍  ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന പരിചയം വച്ചു രണ്ടുദിവസം മുമ്പ് ഇവിടെ വീണ്ടും ജോലിക്കു കയറുകയായിരുന്നു. കേസിലെ പ്രതിയാണിയാളെന്നു സൂചന പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് എഡിജിപി കെ.പദ്മകുമാര്‍ അറിയിച്ചു. കേസന്വേഷണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എഡിജിപി പറഞ്ഞു.

ഇന്നലെ ഉച്ചയോടെ ജിഷയുടെ സുഹൃത്തുക്കളായ രണ്ടുപേരെ പെരുമ്പാവൂരില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ച ഇവരെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പെരുമ്പാവൂരിലെ ഒരു ആശുപത്രിയില്‍ ജിഷ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട രണ്ടുപേരെയാണ് പോലീസ് ചോദ്യം ചെയ്തുവരുന്നതെന്നാണ് സൂചന. ഇവര്‍ രണ്ടുപേരും കൃത്യവുമായി ബന്ധപ്പെട്ടവരാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന മധ്യമേഖലാ ഐജി മഹിപാല്‍ യാദവ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ഇന്നസെന്റ് എംപി അടക്കമുളള പ്രമുഖര്‍ പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തടയാന്‍ ഡിവൈഎഫ്‌ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകനുനേരെ കയ്യേറ്റശ്രമവുമുണ്ടായി. പെരുമ്പാവൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജിഷയുടെ പരിചയക്കാരും ഇതരസംസ്ഥാന തൊഴിലാളികളും അടക്കം നിരവധിപ്പേരെ വിവിധയിടങ്ങളിലായി പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. ജിഷയുടെ സഹോദരീഭര്‍ത്താവിനെ ഇന്നലെ വീണ്ടും ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന സമയവും അയല്‍ക്കാരുടെ മൊഴികളും പരിശോധിച്ചതില്‍നിന്നു വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണു പോലീസ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനും അഞ്ചിനും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ കൂരയില്‍ ജിഷ കൊലചെയ്യപ്പെട്ടത്.

വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തില്‍ സംസാരിച്ചതായി പോലീസിന് അയല്‍വീട്ടുകാര്‍ മൊഴി നല്‍കിയെന്നാണ് സൂചന. ഇതാണു വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ജിഷയുടെ വീടിനു സമീപത്ത് മതില്‍നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു എന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. കൊലപാതകം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഇന്നും തുടരുകയാണ്. ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കാലടി, കുറുപ്പംപടി, പെരുമ്പാവൂര്‍ സിഐമാരെയും അഞ്ച് എസ്‌ഐമാരെയും ഉള്‍പ്പെടുത്തി ആറു ടീമുകളാണ് കേസന്വേഷിക്കുന്നത്.

Related posts