ഞണ്ടുകൃഷിയുണ്ടെങ്കില്‍ രണ്ട് കൃഷി വേണ്ട

ekm-njanduവൈപ്പിന്‍ : ഞണ്ടുകറി ഉണ്ടെങ്കില്‍ രണ്ടുകറി വേണ്ടയെന്ന്  രുചിയിലെ  രാജാവായ ഞണ്ടിന്റെ കാര്യത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍  ഞണ്ടിനു രാശി തെളിയുകയും വിലയുടെ കാര്യത്തില്‍ കുതിച്ചുകയറ്റം ഉണ്ടായതോടും കൂടെ ഞണ്ടു കൃഷി ഉള്ളവനു രണ്ടു കൃഷി വേണ്ടായെന്ന പുതുമൊഴിക്കാണ് പ്രസക്തി.   യറ്റുമതി സാധ്യത വര്‍ധിച്ചതോടെയാണ് ഞണ്ടിനു ഡിമാന്റ് വര്‍ധിച്ചത്. ഇപ്പോള്‍  850 ഗ്രാമിനു മുകളില്‍ തൂക്കം വരുന്ന ഒരു ഞണ്ടിനു 1200 രൂപയാണ്  പ്രാദേശിക വിപണിയിലെ വില. അതേ പോലെ 550 ഗ്രാം മുതല്‍ 850 വരെ തൂക്കമുള്ളതിനാകട്ടെ  600 രൂപയും വിലയുണ്ട്. ഇവയെല്ലാം വിദേശങ്ങളിലേക്ക് കയറ്റിപ്പോകുകയാണ്. അതേ സമയം, ഇപ്പോള്‍ നാട്ടില്‍ കറിവെക്കാന്‍ ലഭിക്കുന്നതാകട്ടെ കരിക്കാച്ചി ഞണ്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയിനം ഞണ്ടുകള്‍ മാത്രമാണ്.

ഇതാകട്ടെ കിലോവിനു 150 മുതല്‍ 200 രൂപവരെ വിലവരും. മാംത്സം ഉറച്ചതും പുറം തോട് കട്ടിയുള്ളതുമായ മഡ് എന്ന ഇനത്തില്‍പ്പെട്ട് ഞണ്ടിനാണ് ഡിമാന്റും വിലയും കൂടുതല്‍. അല്ലാത്തവ വാട്ടര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനു വില കുറവാണ്. കടലിലും ഞണ്ടുകള്‍ ഉണ്ടെങ്കിലും പുഴ ഞണ്ടാണ്   രുചിയിലും വിലയിലും മുമ്പന്‍.   സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കേരള ഞണ്ടുകള്‍ക്ക് ആരാധകരേറെയുണ്ട് . നേരത്തെ ചെന്നൈ കേന്ദ്രീകരിച്ചുള്ള  കമ്പനികള്‍ക്കായിരുന്നു കയറ്റുമതിക്ക് ആധിപത്യം.  ഇപ്പോള്‍  നാട്ടില്‍തന്നെ പല  കമ്പനികളും സജീവമായതോടെ   ജില്ലയില്‍ നിന്നുള്ള    ഞണ്ടുകള്‍  നെടുമ്പാശേരിയില്‍  നിന്നും  നേരിട്ട് വിദേശത്തേക്ക് പറന്നുതുടങ്ങിയിട്ടുണ്ട്.

ബലമുള്ള  പ്ലാസ്റ്റിക്  വള്ളി ഉപയോഗിച്ച് കാലുകള്‍ രണ്ടും  ശരീരത്തോട് ചേര്‍ത്തുകെട്ടിയശേഷം വായു സഞ്ചാരമുള്ള കൂടകളില്‍ നിറച്ചാണ് ഞണ്ടുകളെ സുരക്ഷിതമായി കയറ്റി അയക്കുന്നത്.  ഒരു കാലത്ത് പുഴകള്‍, കായലുകള്‍ എന്നിവിടങ്ങളല്‍ നിന്നും ഞണ്ടുകള്‍ ധാരാളം ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ ഈ ഉറവിടം വറ്റി വരണ്ടുകൊണ്ടിരിക്കുകയാണ്.  കായലില്‍ നിന്നും ചെറിയ കുഞ്ഞുങ്ങളെ പിടികൂടി ഫാമുകളിലും പൊക്കാളി നിലങ്ങളിലും ഇട്ട് വളര്‍ത്തുന്ന രീതിയാണിപ്പോള്‍.   വിലയും ഡിമാന്‍ഡും വര്‍ധിച്ചതോടെയാണ്  ഫാമുകളില്‍  ഞണ്ടുകളെ വളര്‍ത്തിയെടുക്കുന്ന രീതി വ്യാപകമായത്.

കക്കയിറച്ചി , മാംസാവശിഷ്ടം തുടങ്ങിയവയാണ് തീറ്റയായി നല്‍കുന്നത്. എന്നാല്‍ ഇടക്കാലത്തുണ്ടായ രോഗബാധയും  കാലാവസ്ഥാ  മാറ്റത്തെത്തുടര്‍ന്നുള്ള ചത്തൊടുങ്ങലും ഞണ്ടുവളര്‍ത്തല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിദേശത്തെ  ഡിമന്‍ഡ് അനുസരിച്ച് ചരക്ക് ലഭ്യമാക്കാന്‍ ഇതുമൂലം കഴിയുന്നില്ല.പ്രാദേശിക വിപണിയിലും  ഞണ്ട്  ഇപ്പോള്‍ സുലഭമല്ല.

ഭക്ഷ്യ വസ്തുവിലുപരി മരുന്നു നിര്‍മ്മാണത്തിനായും ഞണ്ടുകള്‍ വിദേശങ്ങളിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വിലയില്‍ വന്‍ കുതിപ്പുണ്ടായതത്രേ. വിദേശത്ത് വന്‍ ഡിമാന്റ് ആയതിനാല്‍ നമ്മുടെ നാട്ടില്‍ ഒരു ചെറുകറിക്കുപോലും ഞണ്ട് കിട്ടാത്ത സാഹചര്യമാണിപ്പോള്‍.

Related posts