തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയും: ജയില്‍ ഡിഐജി

klm-krishiകൊട്ടാരക്കര: തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയുമെന്ന് ജയില്‍ ഡിഐജി ബി. പ്രദീപ് അഭിപ്രായ പ്പെട്ടു.
ജയില്‍ അന്തേവാസികള്‍ക്ക് സ്വയം പര്യാപ്തമാകാനും ശിക്ഷ കഴിഞ്ഞ് കുടുംബം പുലര്‍ത്തുവാനും, സമൂഹത്തില്‍ മാതൃക ആകാനും കൃഷിയിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര സ്‌പെഷല്‍ സബ് ജയിലില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ജൈവ പച്ചക്കറി കൃഷി പൂര്‍ണമായും നടപ്പിലാക്കും. വിഷരഹിതമായ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ അന്തേവാസികളായ ഒരോ തടവുകാരും ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നതോടെ നല്ല വ്യക്തിത്വമായി മാറുമെന്ന് ഡിഐജി കൂട്ടിചേര്‍ത്തു. വിളവെടുപ്പ് ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് അന്‍സര്‍.കെ.ബി, മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.ഷാജു അസി.കൃഷി ഓഫീസര്‍ പ്രകാശ് റ്റി, കൃഷി അസിസ്റ്റന്റ് സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

കൊട്ടാരക്കര കൃഷിഭവനുമായി ചേര്‍ന്നാണ് സബ് ജയിലില്‍ കൃഷി ആരംഭിച്ചത്. കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും, വിത്തുകളും കൊട്ടാരക്കര കൃഷിഭവനില്‍ നിന്ന് സബ്ജയിലിന് നല്‍കും. വെണ്ടയ്ക്ക, തക്കാളി, വഴുതനങ്ങ, പയര്‍, മുളക് എന്നിവയാണ് വിളവെടുത്തത്. ജൈവ പച്ചക്കറി കൃഷി കൂടാതെ കോഴി കൃഷിയും ജയിലിലുണ്ട്. ജയില്‍ സൂപ്രണ്ട് അന്‍സര്‍ കെ.ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിബു.എസ്, ബിപിഒ മുരളീധരന്‍പിള്ള എന്നിവരാണ് ജയില്‍ കൃഷിക്ക് നേത്യത്വം വഹിക്കുന്നത്.

Related posts