തട്ടിപ്പുകേസില്‍ പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍

ekm-arrestതൃപ്പൂണിത്തുറ: തട്ടിപ്പുകേസില്‍ ഇന്നലെ അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളായ ഇവരെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്. നിരവധി കവര്‍ച്ചാ കേസുകളിലും കുഴല്‍പ്പണ ഇടപാടുകേസുകളിലും വിസ തട്ടിപ്പ്, വീടുകയറി ആക്രമണം തുടങ്ങിയ കേസുകളിലുമായി ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ പൊന്‍കുന്നം ഇളങ്ങുളം കരാലി നടുക്കുന്നേല്‍ കെവിന്‍ ലിജി എന്ന ലെജി സെബാസ്റ്റ്യന്‍, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലായി നിരവധി വിസ തട്ടിപ്പുകേസില്‍ പ്രതിയായ കോതമംഗലം കുട്ടമ്പുഴ കുളത്തിനാല്‍ ഷിജു മാത്യു എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജുവും ഹില്‍പാലസ് എസ്‌ഐ എസ്. സനലും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറയിലെ ജിയോ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചു വരികെയാണ് ഇരുവരും പിടിയിലാകുന്നത്. തൃപ്പൂണിത്തുറയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍നിന്നു 1,50,000 രൂപ വിലയുള്ള കംപ്യൂട്ടറുകളും പ്രിന്ററുകളും വ്യാജ ചെക്ക് കൊടുത്തു വാങ്ങിയ സംഭവത്തില്‍ ഹില്‍പാലസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അബ്ദുള്‍ റഷീദെന്ന പേരില്‍ വിളിച്ച് ഓഫീസിലേക്കു കംപ്യൂട്ടറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുകയായിരുന്നു. ആ കംപ്യൂട്ടറുകളും പ്രിന്ററും പോലീസ് കണെ്ടടുത്തിട്ടുണ്ട്.  മറ്റൊരു പ്രതിയായ വിഷ്ണുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിഷ്ണുവും ലെജി സെബാസ്റ്റ്യനും കഴിഞ്ഞ മാസം പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞിരുന്നു.

തട്ടിപ്പിന്റെ പണം ഇയളുടെ കയ്യിലാണ്. കേരളത്തില്‍ എവിടെ നിന്നാലും പോലീസ് പിടികൂടാനുള്ള സാധ്യത പരിഗണിച്ച് ഇയാള്‍ കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കവര്‍ച്ച, വിസ തട്ടിപ്പ്, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിലായി 12 വര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട ആളാണ് ഷിജു മാത്യു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 29 ഓളം തട്ടിപ്പുകേസില്‍ പ്രതിയായ ഷിജു മാത്യു ജാമ്യത്തില്‍  ഇറങ്ങിയതായിരുന്നു. കഴിഞ്ഞ മാസം 22-ന് കേസിന്റെ അവധിക്കായി  പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി  കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ പോകുന്ന വഴിയാണു തിരുവനന്തപുരത്തുനിന്നു പോലീസിനെ കബളിപ്പിച്ചു ലെജി സെബാസ്റ്റിയന്‍, നിരവധി അടിപിടി, കവര്‍ച്ചാ കേസുകളിലും പ്രതിയായ വിഷ്ണുവിനൊപ്പം രക്ഷപ്പെട്ടത്.

രക്ഷപ്പെട്ടശേഷം ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ലെജി സെബാസ്റ്റിയനും വിഷ്ണുവിനും ഷിജു മാത്യുവുമായി ജയിലില്‍ വച്ച് മുന്‍പരിചയമുണ്ട്. ഈ മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടശേഷം ലെജി സെബാസ്റ്റ്യന്‍ എറണാകുളത്ത് ഷിജുവിന്റെ അടുത്തെത്തുകയായിരുന്നു. പിന്നീട് വിഷ്ണുവിനെയും ഇവിടെ എത്തിച്ച് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

Related posts