തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണം അവസാന ഘട്ടത്തില്‍

ktm-bundകുമരകം: കുട്ടനാട്ടില്‍ നെല്ല് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി നടത്തുന്ന മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 1955ല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍ദിഷ്ട ബണ്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം പൂര്‍ത്തിയാക്കി ഷട്ടര്‍ ഘടിപ്പിച്ചു പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ബണ്ടിന്റെ നടുഭാഗം മണ്‍ചിറ തീര്‍ത്ത് നീരൊഴുക്ക് പൂര്‍ണമായി തടഞ്ഞാണ് 1976 മുതല്‍ ബണ്ട് ഉപയോഗിച്ചുവരുന്നത്.

കിഴക്കും പടിഞ്ഞാറുമായി 62 ഷട്ടറുകളാണ് ഇപ്പോള്‍ ബണ്ടിനുള്ളത്.  ഈ ഷട്ടറുകളിലേറെയും തുരുമ്പെടുത്തു നശിച്ചു. ഇവയില്‍ 46 എണ്ണം മാറ്റി പുതിയതു സ്ഥാപിച്ചു. പഴയ ഷട്ടറുകളില്‍ ശേഷിക്കുന്ന ്16 എണ്ണം പുതുക്കുന്നതിനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.   ബണ്ടിന്റെ മധ്യഭാഗത്തെ 482 മീറ്റര്‍ നീളമുള്ള മണ്‍ചിറ ഒഴിവാക്കാനാണ് പുതിയ 28 ഷട്ടറുകള്‍ സ്ഥാപിച്ച് ഇപ്പോള്‍ നിര്‍മാണം നടത്തുന്നത്. 181 കോടിയാണ് പദ്ധതിയുടെ അടങ്കല്‍. ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള  മേല്‍പ്പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

ബണ്ടിന്റെ മധ്യഭാഗത്ത് മണ്‍ചിറയായതിനാല്‍ ഷട്ടര്‍ തുറക്കുന്ന അവസരങ്ങളില്‍ പൂര്‍ണതോതില്‍  നീരൊഴുക്കു ഉണ്ടാകില്ല. ഇതു തണ്ണീര്‍മുക്കം ബണ്ടിന്റെ സ്ഥാപിത നേട്ടത്തിനു കോട്ടമാണ്. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബണ്ട് നിര്‍മിച്ചതോടെ ദുസഹമായി മാറിക്കൊണ്ടിരിക്കുന്നതിനു പരിഹാരം  കാണുന്നതിനു വേണ്ടിയാണ് കുട്ടനാട് പാക്കേജില്‍ സ്വാമിനാഥന്‍ തണ്ണീര്‍മുക്കം ബണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചത്.

ഒന്നും രണ്ടും ലോകമഹായുദ്ധത്തിനു ശേഷം സംസ്ഥാനത്തു ഭക്ഷ്യക്ഷാമം കൊടുംപിരികൊണ്ട സമയത്ത്  ഇതിനു പരിഹാരം കാണാന്‍ നെല്‍വയലുകള്‍ വിപുലപ്പെടുത്താനും ഇരിപ്പുകൃഷി ആരംഭിക്കാനും തീരുമാനിച്ചു. കേരളത്തില്‍ കുട്ടനാട്ടില്‍ മാത്രം ആറു മാസം ഉപ്പുവെള്ളവും ആറുമാസം ശുദ്ധജലവുമാണ് ജലാശയങ്ങളില്‍ ലഭ്യമായിരിക്കുന്നത്.   ഈ സാഹചര്യം ഇരുപ്പുകൃഷിക്ക് യോജിച്ചതായിരുന്നില്ല. ഇതിനു പരിഹാരം കാണാനാണ് കടലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നതു തടയാന്‍ വേമ്പനാട്ടു കായലിനു കുറുകെ  ബണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ബണ്ടിന്റെ ഷട്ടറുകള്‍ ഡിസംബര്‍ 15ന്  അടയ്ക്കുകയും മാര്‍ച്ച് 15ന് കൃത്യമായി തുറക്കുകയും വേണമെന്നതായിരുന്നു അതില്‍ പ്രധാനം. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വിദഗ്ധ സമിതിയെ  ചുമതലപ്പെടുത്തി.   ഇറിഗേഷന്‍ വകുപ്പ് എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ചീഫ് എന്‍ജിനിയര്‍, കൊച്ചിന്‍ നേവല്‍ ബേയ്‌സിലുള്ള ഒരാള്‍ എന്നിവരാണ് വിദഗ്ധ സമിതിയംഗങ്ങള്‍. അഞ്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ബണ്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍  പാലിക്കപ്പെടാത്തതിന്റെ ദൂഷ്യഫലം കുട്ടനാട്ടുകാര്‍ അനുഭവിക്കുന്നതായി വ്യാപക ആരോപണം നിലനില്‍ക്കുന്നു. നെല്ലുത്പാദനം വര്‍ധിപ്പിക്കുക എന്ന ബണ്ടിന്റെ നിര്‍മാണ ലക്ഷ്യവും വിദൂര സ്വപ്‌നമായി മാറി.

തണ്ണീര്‍മുക്കം ബണ്ടിന്റെ മുഴുവന്‍ ഭാഗത്തും ഷട്ടര്‍ സ്ഥാപിക്കുന്നതോടെ ബണ്ട് തുറക്കുമ്പോള്‍ നീരൊഴുക്ക് കൂടുതല്‍ ശക്തി പ്രാപിക്കും. ഇതു കുട്ടനാടന്‍ ജലാശയങ്ങളെ പ്രത്യേകിച്ച് വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കും എന്നാണ് പ്രതീക്ഷ. തണ്ണീര്‍മുക്കം ബണ്ടിന്റെ മധ്യഭാഗത്തെ മണ്‍ചിറ ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നീക്കം ചെയ്യും.   ഇത് ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികള്‍ക്കും  കച്ചവടക്കാര്‍ക്കും വിനയാകും. മണ്‍ചിറയിലെ മരത്തണലില്‍ വിശ്രമിച്ച് കായല്‍ക്കാറ്റ് ആസ്വദിക്കാനുള്ള സൗകര്യം കോണ്‍ക്രീറ്റ് ബണ്ടിന്റ മേല്‍പ്പാലത്തില്‍ ലഭ്യമല്ല.

Related posts